കൊച്ചി: ജി .സ്മാരകത്തെ കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള കൊച്ചി കോർപ്പറേഷന്റെ ശ്രമം വിജയിക്കുമോയെന്ന് 27ന് അറിയാം. അന്നു നടക്കുന്ന അമൃതിന്റെ സംസ്ഥാനതല അവലോകനയോഗം വിഷയം പരിഗണിച്ചേക്കും. ഈ വർഷത്തോടെ കാലാവധി അവസാനിക്കുന്ന അമൃത് പദ്ധതിയിൽ ജി. സ്മാരകത്തെ എങ്ങനെയും ഉൾപ്പെടുത്താനാണ് കോർപ്പറേഷന്റെ ശ്രമം. ടെൻഡർ ചെയ്ത് പ്രവൃത്തി നൽകിക്കഴിഞ്ഞാൽ രണ്ടുകോടിയുടെ പദ്ധതി യാഥാർത്ഥ്യമാക്കാമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്.

ഈ വർഷം കഴിഞ്ഞാൽ അമൃത്പദ്ധതി ജൽജീവൻമിഷൻ 2 അർബന്റെ ഭാഗമായി മാറും. ജലവിതരണവും മലിനജല സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായിരിക്കും പിന്നീട് മുൻഗണന. അതേസമയം അമൃതിൽ ഉൾപ്പെട്ട വർക്കുകൾ പൂർത്തിയാക്കുന്നതിന് 2023 മാർച്ച് 31വരെ സമയം നൽകിയിട്ടുണ്ട്. അതുകഴിഞ്ഞാൽ ഫണ്ട് അനുവദിക്കില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിപ്പ്.

 ജി. സ്മാരകം ബഫർ സോണിൽ

ഹൈക്കോടതിക്ക് സമീപം ഗോശ്രീ പാലത്തിനടുത്ത് 25 സെന്റ് സ്ഥലമാണ് മഹാകവി ജി . ശങ്കരക്കുറുപ്പിന്റെ സ്മാരകത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഇതുൾപ്പെടെ ചുരുക്കം ചില പ്രദേശങ്ങൾ ബഫർ സോണായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസർക്കാർ കഴിഞ്ഞ ഒക്ടോബറിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബഫർ സോണായതിനാൽ പരിസ്ഥിതി സൗഹാർദ്ദമായ നിർമ്മാണപ്രവർത്തനങ്ങളേ സാദ്ധ്യമാകൂ. ഈ വസ്തുതകൂടി കണക്കിലെടുത്ത് ജി. സ്മാരകം അമൃതിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു. ജി. സാംസ്കാരിക സമുച്ചയത്തിന്റെ രൂപരേഖ തയ്യാറാക്കാൻ ഗോപകുമാർ ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രാരംഭപ്രവർത്തനങ്ങൾക്കായി കോർപ്പറേഷൻ ബഡ്‌ജറ്റിൽ ഒരുകോടിരൂപ വകയിരുത്തിയിട്ടുണ്ട്.