വൈപ്പിൻ: എടവനക്കാട് താമരവട്ടത്ത് നൈലോൺ നൂലിൽ കുരുങ്ങിയ പക്ഷിക്ക് പുതുജീവനേകി എടവനക്കാട് സ്വദേശികളായ ചെറുപ്പക്കാർ. ജലാശയങ്ങളിലെ ജലനിരപ്പ് താഴുമ്പോൾ ഇരതേടിയെത്തുന്ന കഷണ്ടിക്കൊക്കൻ എന്ന ഐബിസ്‌കൊക്കിനെയാണ് പക്ഷിനിരീക്ഷകർ കൂടിയായ റോമി മാളിയേക്കലും വി.വി. സുജീഷുംചേർന്ന് രക്ഷിച്ചത്.
താമരവട്ടത്ത് വിരുന്നെത്തിയ ദേശാടനപ്പക്ഷികളുടെചിത്രമെടുക്കാനായി ഇരുവരും പ്രദേശത്തെത്തിയതായിരുന്നു. അപ്പോഴാണ് പാടത്തിന് നടുക്കായി ചെളിയിൽ പുതഞ്ഞ നിലയിൽ പക്ഷിയെ കാണുന്നത്. ഇരുവരുംചേർന്ന് കരയ്ക്കെത്തിക്കുമ്പോൾ പക്ഷി മൃതപ്രായമായ അവസ്ഥയിലായിരുന്നു. ചിറകിന് പരിക്കുള്ളതിനാൽ ആവശ്യമായ പരിചരണങ്ങൾ നൽകി പറക്കാൻ സാധിക്കുന്ന സമയത്ത് പക്ഷിയെ വിട്ടയക്കുമെന്ന് യുവാക്കൾ പറഞ്ഞു.
വെള്ളഅരിവാൾക്കൊക്കൻ എന്നുംകഷണ്ടിക്കൊക്ക് എന്നും ഈ പക്ഷിക്ക് പേരുണ്ട്. ദീർഘദൂരം സഞ്ചരിക്കുന്ന ഇവയുടെ കഴുത്തിനും കാലിനും കൊക്കിനും കറുത്ത നിറമായിരിക്കും. ജലനിരപ്പ് താഴുന്ന ജലാശയങ്ങളിൽ സംഘംചേർന്ന് ഇരതേടാൻ എത്തുകയാണ് ഇവയുടെരീതി. ചെറുമീനുകൾ, തവള, പാമ്പ്, ചെറിയ കക്കകൾ എന്നിവയാണ് പ്രധാനമായും ഭക്ഷണം. കറുത്ത് നീണ്ട കൊക്ക് വെള്ളത്തിൽമുങ്ങിയ അവസ്ഥയിലായിരിക്കും മിക്കപ്പോഴും ഈ പക്ഷിയെകാണാനാവുക. ചെമ്പൻ ഐബിസുംചെന്തലയൻ ഐബിസും ഇതിന്റെ ബന്ധുപ്പക്ഷികളാണ്.