fg

കൊച്ചി: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി മൃഗസംരക്ഷണവകുപ്പ്. എവിടെയെങ്കിലും പക്ഷികൾ കൂട്ടത്തോടെ ചത്തതായി കണ്ടാൽ മൃഗാശുപത്രികളിൽ വിവരം അറിയിക്കണം.

 എന്താണ് പക്ഷിപ്പനി

ഇൻഫ്‌ളുവൻസ എ വൈറസ് മൂലമുണ്ടാകുന്ന പക്ഷിരോഗമാണ് ഏവിയൻ ഇൻഫ്‌ളുവൻസ അഥവാ പക്ഷിപ്പനി. കോഴി, താറാവ്, കാട, ടർക്കി, വാത്ത, പ്രാവ് തുടങ്ങിയ പക്ഷികളിലെല്ലാം വൈറസ് ബാധയുണ്ടാകാം.


 രോഗലക്ഷണങ്ങൾ
താട, പൂവ് എന്നിവയിൽ നീല നിറം, പച്ച കലർന്ന കാഷ്ഠത്തോടു കൂടിയ വയറിളക്കം, മൂക്കിൽ നിന്ന് രക്തം കലർന്ന സ്രവം, കാലുകളിൽചുവപ്പു നിറം. പെട്ടെന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന സൂചന.

 മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത
മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകൾക്കുണ്ട്. അതിവേഗത്തിൽ പക്ഷിപ്പനി പകരില്ല. രോഗബാധയേറ്റവരിൽ മരണനിരക്ക് അറുപത് ശതമാനം വരെയാണ്. വൈറസ് ബാധിച്ച സ്ഥലത്തെ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് ചെയ്തു വരുന്നത്. ഇവയുടെ മുട്ടകൾ കഴിക്കുന്നത് ഉത്തമമല്ല.

 നിലവിൽ ജല്ലയിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും എല്ലാവരും ജാഗ്രത പുലർത്തണം. കർഷകരും ഫാമുകൾ നടത്തുന്നവരും ആവശ്യമായ ജാഗ്രത എടുക്കണം. തുറന്നുവച്ച പാത്രങ്ങളിലും മലിനജലവും പക്ഷികൾക്കു നൽകരുത്. തീറ്റ അടച്ചു സൂക്ഷിക്കണം.

ഡോ.ടി.ഇന്ദിര,ജില്ല ആനിമൽ ഡിസീസ് കൺട്രോളർ പ്രൊജക്ട് കോഓർഡിനേറ്റർ