hospital
ആലുവ ജില്ലാ ആശുപത്രി

ആലുവ: ആലുവ ജില്ലാ ആശുപത്രിയിയിൽ ആഗസ്റ്റ് ആദ്യ വാരം മുതൽ കൊവിഡ് ബാധിതരായ ഗർഭിണികൾക്ക് ചികിത്സായാരംഭിക്കും. ഇതിനായി 21 ലക്ഷം രൂപ ചെലവഴിച്ചുള്ള സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്.

കൊവിഡ് ബ്ലോക്കിലെ ലേബർ റൂമും കൊവിഡ് ബാധിതർക്കായുള്ള അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള ഓപ്പറേഷൻ തിയേറ്ററും സജ്ജമാകുന്ന പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. കൊവിഡ് ബ്ലോക്കിലെ മുകളിലെ നിലയിൽ കൂടി കൊവിഡ് ബാധിതരായവർക്കുള്ള ഡയാലിസ് സൗകര്യം ഏർപ്പെടുത്തും. ഡയാലിസിസിന് വേണ്ടി ആർ.ഒ പ്ലാന്റ് കൂടുതലായി സ്ഥാപിച്ചു. നിലവിൽ താഴത്തെ നിലയിൽ രണ്ട് ഡയാലിസിസ് മെഷീൻ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് ബാധിതരായ ഗർഭിണികളുടെ ചികിത്സ സൗകര്യം ഒരുക്കുന്നതിനായി കൊവിഡ് ബ്ലോക്കിലെ ഐ.സി.യുവിൽ മാത്രമാണ് നിലവിൽ കൊവിഡ് രോഗികൾക്ക് പ്രവേശനം.
കൊവിഡ് ബാധിതരല്ലാത്ത ഗർഭിണികളെ പ്രവേശിപ്പിച്ചിരുന്ന ലേബർ റൂം 'ലക്ഷ്യ' ഗുണനിലവാരത്തിൽ ഉയർത്തുന്നതിനായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. 1.75 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പുതിയ മെറ്റേണിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിന്റെ ഭാഗമായി ജൂലായ് 31 മുതൽ ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് ബാധിതരല്ലാത്ത ഗർഭിണികളുടെ പ്രവേശനം താത്കാലികമായി നിറുത്തുമെന്ന് സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി അറിയിച്ചു. കൊവിഡ് ബാധിതരല്ലാത്ത ഗർഭിണികൾ തുടർ സേവനത്തിനും ചികിത്സയ്ക്കുമായി കൊച്ചി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവടങ്ങളിൽ സേവനം തേടണം.