field

മട്ടാഞ്ചേരി: റിയൽ എസ്റ്റേറ്റ് മാഫിയകൾ കൊച്ചിയിലെ അവശേഷിക്കുന്ന തണ്ണീർതടങ്ങൾ നികത്തുന്നു.ജനപ്രതിനിധികളുടേയും രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ നിരവധി തണ്ണീർതടങ്ങളാണ് ഇതിനോടകം കൊച്ചിയിൽ നികത്തപ്പെട്ടത്.ഇതിന് പുറമേ കായൽ കയ്യേറ്റങ്ങളും വ്യാപകമാണ്.പകൽ വെളിച്ചത്തിൽ തന്നെ ഇത്തരം അനധികൃത പ്രവർത്തനങ്ങൾ അരങ്ങേറുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന ഭാവം നടിക്കുകയാണ് ഇത് തടയേണ്ട ഉദ്യോഗസ്ഥർ.ചില ഉദ്യോഗസ്ഥർ നടപടിക്ക് മുതിർന്നാൽ പിന്നെ അവരെ ആ കസേരയിൽ ഇരുത്താൻ അനുവദിക്കില്ല.കൊച്ചിയിലെ ഒരു ജനപ്രതിനിധി തന്നെ ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് ചുക്കാൻ പിടിക്കുന്നതായി നേരത്തേ മുതൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു.കുമ്പളങ്ങി,ഇടക്കൊച്ചി,പെരുമ്പടപ്പ്,പള്ളുരുത്തി,തോപ്പുംപടി മേഖലകളിലാണ് വ്യാപകമായി തണ്ണീർതടങ്ങൾ നികത്തൽ അരങ്ങേറുന്നത്.ഇടക്കൊച്ചിയിൽ തണ്ണീർതടം നികത്തുവാനുള്ള ചില നീക്കങ്ങൾ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നടന്നില്ല.എന്നാൽ പിന്നീട് അവധി ദിനങ്ങളിലും രാത്രി കാലങ്ങളിലും കായലും മറ്റും കയ്യേറി നികത്തൽ നടന്നു.ഉൾപ്രദേശങ്ങളിലുള്ള തണ്ണീർതടങ്ങളും വ്യാപകമായി നികത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ഫോർട്ട്കൊച്ചി മുതൽ തോപ്പുംപടി,ഇടക്കൊച്ചി വരെയുള്ള കായൽ തീരങ്ങളും കയ്യേറുകയാണ്.ചെല്ലാനത്തും തണ്ണീർതടം വ്യാപകമായി നികത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.മുണ്ടംവേലിയിൽ തണ്ണീർതടം നികത്തുന്നതിനെതിരെ അന്നത്തെ വില്ലേജ് ഓഫിസർ നൽകിയ സ്റ്റോപ്പ് മെമ്മോ മറി കടന്ന് ഒരു ജനപ്രതിനിധിയുടെ ഒത്താശയോടെ ഇപ്പോൾ നികത്താനുള്ള ശ്രമം ജനകീയ പ്രതിരോധത്തെ തുടർന്ന് നിർത്തി വെച്ചിരിക്കുകയാണ്.ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത്.

നാട്ടുകാർ അറിയാതിരിക്കാൻ ചുറ്റും കമ്പി വേലിയും ഷീറ്റും കൊണ്ട് മറച്ചാണ് സ്വകാര്യ നിർമാണ കമ്പനി കൂടിയുള്ളവരുടെ നേതൃത്വത്തിൽ നികത്തൽ നടത്തുന്നതെന്നാണ് ആക്ഷേപം.തോപ്പുംപടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയകൾ ഇത്തരം പ്രവർത്തനങ്ങളിലൂടെ കോടികളാണ് സമ്പാദിക്കുന്നത്.ഭരണത്തിന്റെ തണൽ കൂടിയുള്ളതിനാൽ എന്തും ചെയ്യാമെന്ന രീതിയിലാണത്രേ ഇവരുടെ പ്രവർത്തനങ്ങൾ.അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥർ ഇവരുടെ ഭീഷണിക്ക് മുമ്പിൽ കീഴടങ്ങുന്ന അവസ്ഥയാണ്.ഇത്തരത്തിൽ അവശേഷിക്കുന്ന തണ്ണീർതടങ്ങൾ കൂടി നികത്തപ്പെട്ടാൽ കൊച്ചി വരും നാളുകളിൽ വലിയ വെള്ളക്കെട്ട് ഭീഷണിയാകും നേരിടുക.