കോതമംഗലം: നാട്ടുകാരുടെ ഉറക്കംകെടുത്തുന്ന കാട്ടാനകൾ പിണ്ടിമന ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപംവരെ എത്തി. വനാതിർത്തിയിൽ നിന്ന് ഏഴുകിലോമീറ്ററോളം സഞ്ചരിച്ചാണ് കാട്ടാനകൾ ജനവാസമേഖലയ്ക്ക് നടുവിലൂടെ പഞ്ചായത്ത് ഓഫീസിനുസമീപം എത്തിയത്. കോതമംഗലം നിയോജകമണ്ഡലത്തിൽ കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടിയും പിണ്ടിമനയും. വനാതിർത്തിയിൽ താമസിക്കുന്ന ആളുകൾക്ക് നിരന്തരം ആനശല്യം ഉണ്ടാകുന്നുണ്ടെങ്കിലും പിണ്ടിമന പഞ്ചായത്ത് ഓഫീസിന് സമീപത്തേക്ക് ആനകൾ എത്തിയത് ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി. കോടനാട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് എലഫന്റ് സ്ക്വാഡെത്തി ആനകളെ തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവ വനത്തിലേക്കുതന്നെ മടങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. എന്നാൽ സമീപത്തുള്ള കാടുപിടിച്ചുകിടക്കുന്ന ഏക്കറുകണക്കിന് റബർതോട്ടത്തിനുള്ളിൽ ആനകൾ തമ്പടിച്ചിട്ടുണ്ടാവുമെന്ന ഭയത്തിൽ നാട്ടുകാർ തെരച്ചിൽ തുടരുകയാണ്.

ജനവാസ മേഖലകളിലേക്കും കാട്ടാനകളുടെ കടന്നുകയറ്റം അതിരൂക്ഷമായി തുടരുമ്പോഴും, കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളിൽ ശാശ്വതമായിട്ടുള്ള നടപടിയെടുക്കാൻ അധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

 നടപടി വേണം

ഓരോ പ്രാവശ്യം കാട്ടാനകൾ നാടിറങ്ങുമ്പോൾ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം വരുത്തിവെച്ചിട്ടാണ് തിരികെ പോകാറുണ്ട്. കർഷകർക്കുള്ള നഷ്ടപരിഹാരം കൊടുത്തുതീർക്കാൻ പോലും ബന്ധപ്പെട്ട വകുപ്പുകൾക്കായിട്ടില്ല. എത്രയും വേഗം സർക്കാർതലത്തിൽ നടപടി ഉണ്ടാകണമെന്ന് വാർഡ് മെമ്പർ ഷൈമോൾ ബേബി ആവശ്യപ്പെട്ടു.