kk

കോതമംഗലം: പ്രണയനൈരാശ്യത്തിൽ യുവാവ് ബി.ഡി.എസ് അവസാന വർഷ വിദ്യാർത്ഥിനിയെ വാടകവീട്ടിൽ അതിക്രമിച്ചുകയറി വെടിവച്ചുകൊന്ന ശേഷം സ്വയം വെടിവച്ചു മരിച്ചു. ഇന്നലെ പകൽ മൂന്നിന് കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജനായ കണ്ണൂർ നാറാത്ത് രണ്ടാം മൈലിൽ പാർവണത്തിൽ വിമുക്തഭടനായ പി.വി. മാധവന്റെയും അദ്ധ്യാപികയായ സബീനയുടെയും മകൾ പി.വി. മാനസ (24), കണ്ണൂർ പാറയാട് മേലൂർ രാഹുൽ നിവാസിൽ രഘൂത്തമന്റെയും രജിതയുടെയും മകൻ രഗിൽ (31) എന്നിവരാണ് മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരിചയപ്പെട്ടത്.

കോളേജിന് തൊട്ടടുത്തു തന്നെ പെരിയാർ വാലി കനാലിനരികിലെ കാപ്പുചാലിൽ യൂസഫിന്റെ വീടിനോടു ചേർന്നുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പേയിംഗ് ഗസ്റ്റുകളായി താമസിക്കുകയായിരുന്ന മാനസയും പൂജ, ഫാത്തിമ, കെസിയ എന്നിവരും. ഇവർ ഉൗണുകഴിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കയറിവന്ന രഗിൽ മാനസയെ പിടിച്ചുവലിച്ച് തൊട്ടടുത്തുള്ള മുറിയിൽ കയറ്റി കുറ്റിയിട്ടു. പരിഭ്രമിച്ച കൂട്ടുകാരികൾ യൂസഫിന്റെ വീട്ടുകാരെ വിളിക്കാൻ ഓടിയിറങ്ങിയപ്പോഴേക്കും വെടിയൊച്ചകൾ കേട്ടു.

നിലവിളി കേട്ട് ഓടിയെത്തിയ യൂസഫിന്റെ മകൻ അൻവർഷായും സമീപവാസികളും വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. രണ്ട് ഓട്ടോറിക്ഷകളിൽ ഇരുവരെയും കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

മാനസയുടെ ഇടതുചെവിയുടെ പിന്നിലും വയറിന് താഴെയുമാണ് വെടിയേറ്റത്. തല തുളച്ച് വെടിയുണ്ട പുറത്തേക്ക് പോയി. രഗിലിന്റെ വലതുചെവിക്ക് മുകളിൽ തറച്ച വെടിയുണ്ടയും മറുവശത്ത് കൂടെ പുറത്തേക്ക് പോയി. രണ്ട് വെടിയുണ്ടകൾ മുറിയിൽ നിന്ന് ലഭിച്ചു.

സംഭവം നടന്ന വീടിന് മുപ്പത് മീറ്ററോളം മാറിയുള്ള കടയുടെ മുകളിലെ മുറിയിൽ ജൂലായ് നാലു മുതൽ രഗിൽ താമസിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം മാനസ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. പ്ളൈവുഡ് കമ്പനി ജീവനക്കാരനെന്നു പറഞ്ഞാണ് നൂറുദ്ദീൻ എന്നയാളുടെ കെട്ടിടത്തിലെ മുറി വാടകയ്ക്കെടുത്തത്. നാല് ദിവസത്തിന് ശേഷം പോയ ഇയാൾ തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. തോക്ക് സംഘടിപ്പിക്കാൻ പോയതാണെന്നാണ് പൊലീസ് നിഗമനം.

എറണാകുളം റൂറൽ എസ്.പി കെ. കാർത്തിക്, മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ്, കോതമംഗലം എസ്.എച്ച്.ഒ പി.എസ്. വിബിൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. ഇന്ന് ബാലിസ്റ്റിക് വിദഗ്ദ്ധരെത്തും.

മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയസ് ആശുപത്രി മോർച്ചറിയിലാണ്. ഇന്ന് ഇൻക്വസ്റ്റിന് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.