manasa

കോതമംഗലം: അവൾ പിറന്നപ്പോൾ നഴ്സുമാരിൽനിന്ന് ആദ്യം ഏറ്റുവാങ്ങിയത് ഈ കൈകളിലാണ്. ഇപ്പോൾ അവളുടെ ചേതനയറ്റ ശരീരം കൂടി... എനിക്ക് വയ്യ... കോതമംഗലം മാർ ബേസിൽ ആശുപത്രി മോർച്ചറിയുടെ മുന്നിൽ നിന്ന് അമ്മാവൻ സനാതനൻ വിതുമ്പുമ്പോൾ ആർക്കും ഒന്നും പറയാനായില്ല.

മാനസയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ ഒപ്പമുണ്ടായിരുന്നത് അമ്മാവൻ സനാതനൻ, വല്യച്ഛൻ വിജയൻ, അയൽവാസി അശോകൻ എന്നിവരും എറണാകുളത്തുള്ള ബന്ധു രജിത്തുമാണ്.

സനാതനന്റെ പെങ്ങളുടെ മകളാണ് മാനസ. മക്കളില്ലാത്ത സനാതനനാണ് ചെറുപ്പം മുതൽ മാനസയുടെ പഠനമുൾപ്പടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ''മകളെപ്പോലെയായിരുന്നു എനിക്ക് അവൾ. എല്ലാ കാര്യങ്ങളും എന്നോടാണ് പറയാറ്. പ്രണയവും പ്രണയപരാജയവും പറഞ്ഞിരുന്നു. രഗിലിന്റെ ഫോൺവിളിയും തുടർന്നുള്ള ശല്യവും അതിരുവിട്ടപ്പോഴാണ് കണ്ണൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. താനാണ് അതിനും മുൻകൈയെടുത്തത്.

പോസ്റ്റ്മോർട്ടം കഴിഞ്ഞ് കളമശേരി മെഡിക്കൽ കോളേജിൽനിന്ന് വൈകിട്ട് അഞ്ച് മണിയോടെ മാനസയുടെ ജഡം ഏറ്റുവാങ്ങിയതും സനാതനനായിരുന്നു.

രഗിലിന്റെ അനുജൻ രാഹുൽ, മാതൃസഹോദരിയുടെ ഭർത്താവ് ജയദേവൻ, അയൽവാസി സുധീഷ് എന്നിവരാണ് കോതമംഗലത്ത് എത്തിയിരുന്നത്.