lakshdweep
കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കുന്ന ദ്വീപുവാസി

കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറം (എസ്.എൽ.എഫ്) ഇന്നലെ ലക്ഷദ്വീപിൽ കരിദിനം ആചരിച്ചു. എസ്.എൽ.എഫുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതി​നെത്തുടർന്നായി​രുന്നു കരിദിനാചരണം. കറുത്ത മാസ്കും വസ്ത്രങ്ങളും ധരിച്ചും വീടുകളിൽ കരിങ്കൊടി കെട്ടിയുമായാണ് പ്രതിഷേധിച്ചത്.

പട്ടേൽ ഇന്ന് മടങ്ങില്ലെന്ന് സൂചന

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ദ്വീപിൽനിന്ന് മടങ്ങില്ലെന്ന് സൂചന. നാളെ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം സന്ദർശനം നടത്താൻ സാദ്ധ്യതയുണ്ട്.

 ലക്ഷദ്വീപിൽ ഉന്നത ഉദ്യോഗസ്ഥർക്ക് അധിക ചുമതല

ലക്ഷദ്വീപിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അഡ്മിനിസ്‌ട്രേറ്റർ നിലവിലെ പദവികൾക്ക് പുറമെ കൂടുതൽ ചുമതലകൾ നൽകി ഉത്തരവായി. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവ് എ. അൻപരശിന് അഡ്മിനിസ്‌ട്രേഷൻ, വിദ്യാഭ്യാസം, വ്യവസായം, സഹകരണം എന്നീ വിഭാഗങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ് അധി​കം നൽകിയത്.

കളക്ടർ എസ്. അസ്‌കർ അലിക്ക് ടൂറിസം സെക്രട്ടറിയുടെയും സ്‌പോർട്‌സ് ചെയർമാന്റെയും ചുമതലയുമുണ്ടാകും.
സ്‌പെഷ്യൽ സെക്രട്ടറി ഒ.പി. മിശ്ര മൃഗസംരക്ഷണവകുപ്പ് സെക്രട്ടറിയുടെയും വ്യവസായവകുപ്പ് ഡയറക്ടറുടെയും കൂടി​ ചുമതല വഹിക്കണം. മറ്റൊരു സ്‌പെഷ്യൽ സെക്രട്ടറിയായ സുശീൽസിംഗിന് വൈദ്യുതിവകുപ്പ് സെക്രട്ടറി, ടൂറിസം, ഐ.ടി വകുപ്പ് ഡയറക്ടർ പദവികളും നൽകി.