തൊടുപുഴ: അ‌ഞ്ച് പേർ ചേർന്നെടുത്ത മൈക്രോ ഫിനാൻസ് വായ്പയുടെ കുടിശിഖ തിരിച്ചടയ്ക്കാതെ വീട്ടമ്മ വ്യക്തിഗതമായി പണയം വച്ച സ്വ‌ർണപണയം പുതുക്കാനാകില്ലെന്ന് ബാങ്ക് പറഞ്ഞതായി രാതി. തൊടുപുഴയിലെ പ്രമുഖ മൈക്രോ ഫിനാൻസ് സ്ഥാപനത്തിനെതിരെ ഇടവെട്ടി തൊണ്ടിക്കുഴ തടത്തിൽ പ്രസന്ന ബാബുവാണ് പരാതി നൽകിയിരിക്കുന്നത്. പ്രസന്നയടക്കം അഞ്ച് പേർ 75,​000 രൂപ വീതം ഈ ബാങ്കിൽ നിന്ന് മൈക്രോ ഫിനാൻസ് വ്യവസ്ഥയിൽ വായ്പയെടുത്തിരുന്നു. ഇതോടൊപ്പം തന്റെ ഒന്നര പവൻ സ്വർണം പണയം വച്ചും പ്രസന്ന വായ്പയെടുത്തിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി മൈക്രോഫിനാൻസ് വായ്പയുടെ കുടിശിക അഞ്ച് പേരും അടച്ചിരുന്നില്ല. ഇതിനിടെ സ്വർണ പണയം പുതുക്കാനെത്തിയപ്പോഴാണ് വീട്ടമ്മയോട് ബാങ്ക് അധികൃതർ മൈക്രോ ഫിനാൻസ് കുടിശിഖ അടച്ചാൽ മാത്രമേ സ്വർണം പണയം പുതുക്കാനാകൂവെന്ന് അറിയിച്ചത്. സംഭവത്തിൽ വീട്ടമ്മ തൊടുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.