aneena

തൊടുപുഴ: വീട്ടിലെ ബൾബ് തെളിഞ്ഞതിനേക്കാൾ വെളിച്ചത്തിൽ ആ അഞ്ചാം ക്ലാസുകാരിയുടെ മുഖം തെളിഞ്ഞു. 12 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരുട്ടത്തോട് വെള്ളാരംപാറയിൽ ബിനോയ് വർഗീസിന്റെ വീടിൽ വൈദ്യുതി എത്തിയത്. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ബിനോയുടെ മകളും നെടിയശാല സെന്റ് മേരീസ് യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ അനീനയ്ക്ക് വിക്ട്‌ടേഴ്‌സ് ചാനലിൽ ക്ലാസുകൾ കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു. 12 വർഷങ്ങൾക്ക് മുമ്പ് ബിനോയ് വാങ്ങിച്ച സ്ഥലത്തിന്റെ ആധാര നടപടികൾ ചില കാരണങ്ങളാൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വൈദ്യുതി കണക്ഷൻ അപേക്ഷ നൽകാൻ സാധിക്കാത്തത്. അനീനയുടെ അവസ്ഥ മനസിലാക്കിയ സ്‌കൂൾ പ്രധാനാദ്ധ്യാപിക ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് പി.പി. സുമേഷിനെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് ഡി.വൈ.എഫ്‌.ഐ മണക്കാട്, വഴിത്തല മേഖലാ കമ്മിറ്റിയിലെ പ്രവർത്തകർ ബിനോയുടെ വീട്ടിൽ നേരിട്ടെത്തി വിവരങ്ങൾ മനസിലാക്കി. ബിനോയുടെ അവസ്ഥയും അനീനയുടെ പഠനം തുടങ്ങണമെന്ന ആവശ്യവും മനസിലാക്കിയ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ മുന്നിട്ടിറങ്ങി. പ്രവർത്തകർ നേരിട്ടെത്തി വീട്ടിലെ വയറിങ് അനുബന്ധ നിർമ്മാണജോലികൾ ദ്രുതഗതിയിൽ പൂർത്തീകരിച്ചു. തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗ സഹായത്തോടെ മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തിങ്കളാഴ്ച വീട്ടിൽ വൈദ്യുതി കണക്ഷൻ എത്തിക്കുകയായിരുന്നു.