* 20 കോടിയുടെ പദ്ധതി


ഇടുക്കി: കായിക ഭുപടത്തിൽ ഇടുക്കി ജില്ലയുടെ കുതിപ്പ് ലക്ഷ്യം വച്ച് 20 കോടി രൂപയുടെ പദ്ധതിയുമായി മന്ത്രി റോഷി അഗസ്റ്റിൻ.ഐ.ഡി.എ ഗ്രൗണ്ടിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ആഫീസ് കോംപ്ലക്‌സും മൾട്ടി പർപ്പസ് സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്നതാണ് പദ്ധതി. സമീപത്ത് നിലവിലുള്ള വോളിബോൾ അക്കാഡമി നവീകരിക്കാനും യോഗത്തിൽ തീരുമാനമായി. പത്തര ഏക്കർ സ്ഥലത്ത് ഫുട്‌ബോൾ സ്‌റ്റേഡിയവും ഇൻഡോർ സ്‌റ്റേഡിയവും സൈക്കിൾ വെലോഡ്രോമും ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കും. മത്സരങ്ങൾക്കായി എത്തുന്ന കായിക താരങ്ങൾക്ക് താമസിക്കുന്നതിനായി സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായി ഡോർമെട്രി നിർമിക്കും. കായിക മത്സരങ്ങൾ ഇല്ലാത്തപ്പോൾ ഇടുക്കിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധിതി വിഭാവനം ചെയ്യുക.

കായിക താരങ്ങൾക്കൊപ്പം എത്തുന്ന പരിശീലകർക്കും പ്രത്യേക താമസസൗകര്യം കോംപ്ലക്‌സിലുണ്ടാകും. ഒപ്പം ഗസ്റ്റ് ഹൗസ് സൗകര്യവും ഒരുക്കും. ഇന്നലെ തിരുവനന്തപുരത്ത് കായിക മന്ത്രി വി. അബ്ദുറഹ്മാനുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. സ്ഥലമേറ്റെടുത്ത് നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ എച്ച്. ദിനേശനെ യോഗം ചുമതലപ്പെടുത്തി. അടുത്തയാഴ്ച കായിക മന്ത്രി ഇടുക്കി സന്ദർശിക്കുമ്പോൾ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മാസ്റ്റർ പ്ലാൻ തയാറാക്കി നൽകും. ഇന്ത്യയുടെ കായിക ചരിത്രത്തിൽ തന്നെ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള ഇടുക്കിയിൽ പുതിയ സ്‌പോർട്‌സ് കോംപ്ലക്‌സ് വരുന്നത് കേരളത്തിലെ തന്നെ കായിക രംഗത്തിന് ഉണർവു പകരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കായിക വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്, ജില്ലാ കലക്ടർ എച്ച്. ദിനേശൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, സെക്രട്ടറി പി.കെ. കുര്യാക്കോസ്, കായിക വകുപ്പ് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.