തൊടുപുഴ: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമടക്കം ക്രമാതീതമായി കൊവിഡ് ബാധിച്ചതോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ കിടത്തി ചികിത്സ നിറുത്തി. രണ്ടാഴ്ചത്തേക്ക് ഓപ്പറേഷൻ തീയേറ്ററടക്കം അടച്ചിടാനാണ് തീരുമാനം. 12 ദിവസത്തിനിടെ നഴ്സ്മാരും അറ്റൻഡർമാരുമടക്കം 14 ജീവനക്കാർക്കും വാർഡുകളിൽ ചികിത്സയിലുള്ള പത്തിലേറെ രോഗികൾക്കും രോഗം ബാധിച്ചതിനെ തുടർന്നാണ് നടപടി. ഐ.പിയ്ക്കൊപ്പം സ്പെഷ്യാലിറ്റി ഒ.പിയും നിറുത്തും. രണ്ടാഴ്ചത്തേക്ക് പുതിയ രോഗികളെ ആശുപത്രിയിൽ അഡ്മിറ്ര് ചെയ്യില്ല. നിലവിൽ ശസ്ത്രക്രിയയും മറ്റും കഴിഞ്ഞ 15 പേരോളം വാർഡുകളിൽ ചികിത്സയിലുണ്ട്. ഇവരെ എത്രയും വേഗം ഡിസ്ചാർജ് ചെയ്യും. രണ്ടാഴ്ചത്തേക്ക് എമർജൻസി ഒഴികെ ഒന്നും പ്രവർത്തിക്കുന്നതല്ല. 24 മണിക്കൂറും ക്യാഷ്വാലിറ്റി പ്രവർത്തിക്കും. മുമ്പ് മാസത്തിൽ ഒന്നോ രണ്ടോ ജീവനക്കാർക്കാണ് രോഗം ബാധിച്ചിരുന്നത്. കിടപ്പ് രോഗികൾക്കാർക്കും രോഗം ബാധിച്ചിരുന്നില്ല. എന്നാൽ രണ്ടാഴ്ചയായി സ്ഥതി ഇതല്ല. ദിവസം നാല് ജീവനക്കാർക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടി രോഗം ബാധിക്കുന്ന അവസ്ഥയായതോടെ ജില്ലാ ആശുപത്രി ഒരു കൊവിഡ് ഉറവിട കേന്ദ്രമായി മാറി. ഇതോടെയാണ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് കിടത്തി ചികിത്സ നിറുത്താൻ ആശുപത്രി അധികൃതർ തീരുമാനമെടുക്കാൻ കാരണം. കുട്ടികളും പ്രായമായവരും ആശുപത്രിയിൽ വരുന്നത് പരമാവധി ഒഴിവാക്കും. ഇ- സഞ്ജീവനി ഒപി പരമാവധി പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. കൊവിഡ് ഒന്നാം തരംഗത്തിൽ മികച്ച പ്രകടനം നടത്തിയ ജില്ലാ ആശുപത്രിയിൽ ജീവനക്കാർക്കൊന്നും കാര്യമായി രോഗം പിടിപ്പെട്ടിരുന്നില്ല.
'ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൂടുതൽ പേരിലേക്ക് രോഗം ബാധിച്ച് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ നടപടി. ആശുപത്രിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും"
- ഡോ. ഉമാ ദേവി (ആശുപത്രി സൂപ്രണ്ട്)
ജാഗ്രത കുറഞ്ഞു
ജില്ലാ ആശുപത്രിയിൽ കൊവിഡ് സ്ഥിതി ഗുരുതരമാകാൻ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്. കിടപ്പ് രോഗികൾക്കൊപ്പം കൂട്ടിരിക്കുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുത്തവരായിരിക്കണമെന്നാണ് മാനദണ്ഡം. ഒരാൾ തന്നെയായിരിക്കണം രോഗി ഡിസ്ചാർജ് ആകും വരെ കൂട്ടിരിക്കേണ്ടത്. മാത്രമല്ല ഇവർ രോഗിയെ അഡ്മിറ്രാക്കിയതിന് ശേഷം വാർഡിൽ നിന്ന് പുറത്ത് പോകാനും പാടില്ല. എന്നാൽ ഇത് കൃത്യമായി പാലിക്കപ്പെടാറില്ല. കൂട്ടിരിപ്പുകാർ ഭക്ഷണമടക്കം വാങ്ങാൻ പുറത്തുപോകുന്നത് ഇവിടെ പതിവാണ്. ചില കൂട്ടിരിപ്പുകാർ ഇടയ്ക്ക് മാറുന്ന സ്ഥിതിയുമുണ്ട് .
ഐസൊലേഷൻ വാർഡിനും സുരക്ഷയില്ല
കൊവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന ഐസൊലേഷൻ ബ്ലോക്കിൽ പോലും വേണ്ടത്ര സുരക്ഷയില്ല. കൊവിഡ് രോഗികൾ പോലും പുറത്തുപോയ സംഭവങ്ങളുണ്ട്. രണ്ട് മാസം മുമ്പാണ് കൊവിഡ് രോഗിയായ ഒരു പ്രതി ചികിത്സയിലിരിക്കെ ആരും കാണാതെ മുങ്ങിയത്.
പൂർണ കൊവിഡ് ചികിത്സാ കേന്ദ്രമാക്കും
നേരത്തെ തീരുമാനിച്ചതു പ്രകാരം തൊടുപുഴ ജില്ലാ ആശുപത്രി അടുത്ത ആഴ്ചയോടെ പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. കുട്ടികൾക്കായി പ്രത്യേക ഐ.സിയുവടക്കം ആരംഭിക്കും. എമ്പത്തഞ്ചിലധികം ഓക്‌സിജൻ കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് രോഗികൾക്കായി കാഷ്വാലിറ്റി മാത്രം പ്രവർത്തിക്കും.