നെടുങ്കണ്ടം: കൂട്ടാറിന് സമീപം ഈറ്റക്കാനത്ത് ഏലത്തോട്ടത്തിൽ നിന്ന ചന്ദനമരം രാത്രിയിൽ മുറിച്ച് കടത്തി. വടക്കേമുറി ബിജുമോന്റെ പുരയിടത്തിൽ നിന്നാണ് മോഷ്ടാക്കൾ ചന്ദനം കവർന്നത്. കഴിഞ്ഞ ദിവസമാണ് ചന്ദനമരം മുറിച്ച് മാറ്റിയത് ബിജുവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ചുവടെ മുറിച്ച ചന്ദന മരത്തിന്റെ തായ്ത്തടി മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. മരത്തിന്റെ ബാക്കിഭാഗം ഏലത്തോട്ടത്തിൽ തന്നെ ഉപേക്ഷിച്ച നിലയിലാണ്. ചന്ദന മരത്തിന് 15 വർഷത്തലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. തുടർന്ന് ബിജു കമ്പംമെട്ട് പൊലീസിൽ പരാതി നൽകി. വിവരം ലഭിച്ചതിനെത്തുടർന്ന് കല്ലാർ ഫോറസ്റ്റർ ഇ.വി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മോഷ്ടക്കൾക്കായി പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നൂറോളം ചന്ദനമരങ്ങളാണ് പട്ടംകോളനി മേഖലയിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. തമിഴ് സംഘങ്ങളാണ് ചന്ദനക്കൊള്ളയ്ക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഒരു കേസിൽ പോലും പ്രതികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനായിട്ടില്ല.