ഇടുക്കി: ബക്രീദിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇളവുകൾ കടുത്ത പ്രതിസന്ധിയിലായ വ്യാപാര മേഖലയ്ക്ക് നേരിയ ആശ്വാസമാകും. ഇന്നത്തെ സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കിയതിന് പുറമെ നാല് ദിവസം കടകൾ തുറക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇത് കൂടാതെ നാളെ ട്രിപ്പിൾ ലോക്ക് ഡൗണുള്ള മേഖലകളിലടക്കം നിയന്ത്രണങ്ങൾക്ക് വിധേയമായി കടകൾ തുറക്കാൻ ഇന്നലെ അനുമതി നൽകിയിട്ടുണ്ട്. ജില്ലയിൽ ഡി വിഭാഗത്തിൽപ്പെട്ട മാങ്കുളം, കഞ്ഞിക്കുഴി, പെരുവന്താനം, ആലക്കോട് പഞ്ചായത്തുകൾക്ക് ഈ ഇളവുകൾ ലഭിക്കും. ഇലക്ട്രോണിക് കടകളും ഇലക്ട്രോണിക് റിപ്പയർ കടകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും എ, ബി വിഭാഗങ്ങളിൽപ്പെടുന്ന പ്രദേശങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കാൻ അനുവദിക്കും. എ, ബി വിഭാഗങ്ങളിൽപ്പെടുന്ന പ്രദേശങ്ങളിൽ മറ്റു കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകളും ബാർബർഷോപ്പോകളും ഒരു ഡോസ് വാക്‌സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉൾപ്പെടുത്തി മുടിവെട്ടാനായി മാത്രം തുറക്കാം. എ വിഭാഗത്തിൽപ്പെടുന്ന മൂന്നാർ, കാന്തല്ലൂർ, വട്ടവട, കാഞ്ചിയാർ, കാമാക്ഷി, പീരുമേട്, വണ്ടിപ്പെരിയാർ, മുട്ടം, ബൈസൺവാലി, ഇരട്ടയാർ, ചിന്നക്കനാൽ, ശാന്തമ്പാറ, ഇടമലക്കുടി എന്നീ പഞ്ചായത്തുകളിലും ബി വിഭാഗത്തിൽപ്പെടുന്ന പള്ളിവാസൽ, വെള്ളത്തൂവൽ, മറയൂർ, ദേവികുളം, വാഴത്തോപ്പ്, അയ്യപ്പൻകോവിൽ, കൊന്നത്തടി, കട്ടപ്പന, വാത്തിക്കുടി, മരിയാപുരം, ഏലപ്പാറ, ഉപ്പുതറ, കൊക്കയാർ, കുമളി, കോടിക്കുളം, അറക്കുളം, കരിങ്കുന്നം, തൊടുപുഴ, ഉടുമ്പന്നൂർ, പുറപ്പുഴ, ചക്കുപള്ളം, ഉടുമ്പഞ്ചോല, കരുണാപുരം, വണ്ടന്മേട്, രാജാക്കാട് എന്നീ തദ്ദേശസ്ഥാപനങ്ങളിലുമാണ് ഈ ഇളവുകൾ ലഭിക്കുക. എ, ബി വിഭാഗത്തിന് നൽകിയതൊഴിച്ചുള്ള എല്ലാ ഇളവുകളും സി വിഭാഗത്തിൽപ്പെട്ട അടിമാലി, വെള്ളിയാമറ്റം, മണക്കാട്, കുമാരമംഗലം, വണ്ണപ്പുറം, ഇടവെട്ടി, കരിമണ്ണൂർ, കുടയത്തൂർ, രാജകുമാരി, പാമ്പാടുംപാറ, നെടുങ്കണ്ടം, സേനാപതി എന്നീ തദ്ദേശസ്ഥാപനങ്ങൾക്കും ലഭിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

വിഭാഗങ്ങൾ ഇങ്ങനെ

നിലവിൽ ജില്ലയിൽ എ വിഭാഗത്തിൽ- 13, ബി വിഭാഗത്തിൽ- 25, സി വിഭാഗത്തിൽ- 12, ഡി വിഭാഗത്തിൽ നാല് തദ്ദേശസ്ഥാപനങ്ങളുമാണുള്ളത്. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണിത്. ടി.പി.ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 15 ന് മുകളിൽ ടി.പി.ആർ ഉള്ള പ്രദേശങ്ങൾ ഡി വിഭാഗത്തിലായിരിക്കും. ബുധനാഴ്ച ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ ഒരാഴ്ചയിലെ ടി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങളെ ഓരോ വിഭാഗത്തിലായി തരംതിരിക്കുന്നത്.