 ലോക്ക് ഡൗൺ രക്തസാക്ഷിയായി ബേക്കറിയുടമ

തൊടുപുഴ: സർക്കാരിന്റെ അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങളുടെ ഇരയായി മാറുകയാണ് സാധാരാണക്കാരും ഇടത്തരം വ്യാപാരികളും. ലോക്ക് ഡൗണിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം അവസാനിപ്പിക്കുന്നവരുടെ പട്ടികയിലെ ഒടുവിലത്തെയാളാണ് അടിമാലി ഇരുമ്പുപാലത്ത് ഇന്നലെ ജീവനൊടുക്കിയ ബേക്കറിയും ടീഷോപ്പും നടത്തുന്ന വിനോദ്. നിത്യചെലവുകൾക്കൊപ്പം വിവിധ ലോണുകൾ, വൈദ്യുതി ബിൽ മറ്റ് അവശ്യ ചെലവുകൾ എന്നിവയ്‌ക്കെല്ലാം പണം കണ്ടെത്താനാകാതെ വലയുകയാണ് സാധാരണക്കാരിൽ ഭൂരിഭാഗം പേരും. കഴിഞ്ഞതവണ വായ്പകൾക്ക് മൊറട്ടോറിയവും വൈദ്യുതി ബിൽ അടയ്ക്കാൻ സാവകാശവും നൽകിയിരുന്നു. കെട്ടിട വാടകയ്ക്കും ഇളവുകൾ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അതൊന്നുമുണ്ടായില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ തങ്ങളുടെ ജീവിത സാഹചര്യങ്ങൾക്ക് താങ്ങാകുന്ന നടപടികൾ കൂടി സർക്കാർ തലത്തിൽ ഉണ്ടാകണമെന്ന അഭിപ്രായമാണ് കൂടുതൽ പേർക്കുമുള്ളത്. നിയന്ത്രണങ്ങൾ നടപ്പിലാക്കിയപ്പോൾ നിത്യവൃത്തിക്കുള്ള ചെലവുകൾക്ക് കൂടി പരിഹാരമാകുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് സാധാരണക്കാരെ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കുകയാണ്.

ടൂറിസത്തിന്റെ തകർച്ചയും തിരിച്ചടിയായി

ജില്ലയിലെ പ്രധാന സാമ്പത്തിക സ്രോതസായ വിനോദസഞ്ചാര മേഖല ഒന്നര വർഷത്തോളമായി നിർജീവമാണ്. ഇത് ആ മേഖലയിലുള്ലവരെ മാത്രം മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നതിന്റെ ഉദാഹരണമാണ് വിനോദിന്റെ മരണം. മൂന്നാറിന്റെ പ്രവേശന കവാടമായ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള മേഖലകളിലെ മുഖ്യ വ്യാപാരം വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടാണ്. അത്തരമൊരു കച്ചവടക്കാരനായിരുന്നു വിനോദും. ഇതുകൂടാതെ മീൻ കച്ചവടക്കാർ, പച്ചക്കറി, പലവ്യഞ്ജന വ്യാപാരികൾ, വഴിയോര ചെറുകിട കച്ചവടക്കാർ എന്നിങ്ങനെ അനുബന്ധമായി ഉപജീവനം നടത്തുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ ടൂറിസം മേഖലയാകട്ടെ പൂർണമായും തകർന്ന അവസ്ഥയിലാണ്. 2020 നവംബറിൽ നിയന്ത്രണങ്ങളോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും സ്വദേശികളും ഉത്തരേന്ത്യയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കുറച്ചുപേരും എത്തിയതൊഴിച്ചാൽ സ്ഥിതി മോശമായിരുന്നു. രണ്ടാം ലോക്ക് ഡൗൺ കൂടിയായപ്പോൾ കാര്യങ്ങളാകെ കൈവിട്ടുപോയി. എന്നാൽ സർക്കാർ ഈ മേഖലയെ പാടെ അവഗണിച്ചു. ധനകാര്യ സ്ഥാപനങ്ങളുടെ സമ്മർദ്ദവും വ്യവസായികളെയും നിക്ഷേപകരെയും വട്ടം കറക്കുകയാണ്. വരുമാനമെല്ലാം നിലച്ച തങ്ങളിനി എന്ത് ചെയ്യുമെന്നാണ് ഇവരുടെ ചോദ്യം.

ഇളവുകൾ അശാസ്ത്രീയം

സ്ഥാപനങ്ങൾ എല്ലാ ദിവസവും പ്രവർത്തിച്ചാൽ തിരക്ക് കുറവായിരിക്കുമെന്നാണ് വ്യാപാരി സമൂഹത്തിന്റെ അഭിപ്രായം. ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്നാൽ വാങ്ങാനെത്തുന്നവർ കൂട്ടത്തോടെയെത്തുമ്പോൾ തിരക്ക് കൂടും. ആഴ്ചയിൽ പകുതി ദിവസം പോലും കടകൾ തുറന്നില്ലെങ്കിലും വാടകയിനത്തിൽ ഇളവുകളൊന്നും ലഭിക്കുന്നില്ല. ടി.പി.ആർ കണക്കാക്കുന്നതിലും അശാസ്ത്രീയതയുണ്ടെന്ന് വ്യാപാരികൾ ആരോപിക്കുന്നു.

നിയന്ത്രണം ഇങ്ങനെ, ചെലവിങ്ങനെ

സ്ഥാപനങ്ങൾ തുറക്കുന്നില്ല- വാടക നൽകണം

വാഹനങ്ങൾക്ക് നിയന്ത്രണം- നികുതി, ഇൻഷുറൻസ് ഇളവില്ല

തൊഴിലിടങ്ങൾക്ക് നിയന്ത്രണം- നിത്യചിലവുകൾക്ക് പണമില്ല

വരുമാനം നിലച്ചു- ബില്ലുകൾക്കും ലോൺ അടവിനും ഇളവില്ല

'അശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഈ മേഖലയിലുള്ളവരുടെ കാര്യം പരിഗണിക്കാത്തത് കഷ്ടമാണ്. പതിനായിരക്കണക്കിന് സ്ഥാപനങ്ങളാണ് അടഞ്ഞു കിടക്കുന്നത്. ഇതിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ പട്ടിണിയിലാണ്. ഇവരുടെ പ്രശ്നങ്ങൾ സർക്കാരുകൾ പരിഗണിക്കാത്തത് പ്രശ്നം കൂടുതൽ രൂക്ഷമാക്കുകയാണ്."

-(എം.എൻ. ബാബു)​ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്