shahidha
ഇടുക്കി കളക്ടറേറ്റിൽ നടത്തിയ സിറ്റിംഗിൽ വനിതാ കമ്മിഷൻ അംഗങ്ങളായ ഷാഹിദ കമാലും അഡ്വ. ഷിജി ശിവജിയും പരാതികൾ കേൾക്കുന്നു. കമ്മിഷൻ ഡയറക്ടർ വി. യു. കുര്യാക്കോസ് സമീപം.

ഇടുക്കി: കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ വനിതാ കമ്മിഷന്റെ മുമ്പാകെ കൊണ്ടുവരുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളായ ഷാഹിദാ കമാലും അഡ്വ. ഷിജി ശിവജിയും അഭ്യർഥിച്ചു. ജില്ലയിൽ രണ്ടുദിവസങ്ങളിലായി മൂന്നാറിലും കളക്ടറേറ്റിലുമായി നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. സമീപകാലത്തായി കോടതിയുടെ പരിഗണനയിലുള്ള കേസുകൾ കമ്മീഷന്റെ മുമ്പാകെയും കൊണ്ടുവരുന്ന പ്രവണത കൂടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്മിഷന് തീരുമാനമെടുക്കാനാവില്ല. കൊവിഡിനെത്തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങൾ മൂലം ഒരുവർഷമായി ഇടുക്കിയിൽ കമ്മീഷന് സിറ്റിംഗ് നടത്താൻ കഴിഞ്ഞില്ല. ഇന്നലെ കളക്ടറേറ്റിൽ നടത്തിയ സിറ്റിംഗിൽ 52 പരാതികളാണ് ലഭിച്ചത്. 14 കേസുകൾ പരിഹരിക്കപ്പെട്ടു. ഒമ്പതു കേസുകൾ വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു കേസ് പൊലീസ് നടപടിക്കായി കൈമാറി. തീർപ്പാകാത്ത 28 കേസുകൾ അടുത്ത സിറ്റിംഗിലേക്കു മാറ്റി.
വ്യാഴാഴ്ച മൂന്നാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കമ്മിഷൻ സിറ്റിങ്ങിൽ പരിഗണനയ്‌ക്കെടുത്ത 36 പരാതികളിൽ മൂന്നെണ്ണത്തിന് തീർപ്പായി. ഒരു പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നതിന് പൊലീസിന് കൈമാറി. രണ്ട് പരാതികളിൽ പൊലീസ് റിപ്പോർട്ടിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പരാതിയിൽ ഡിഎംഒയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുംബപ്രശ്‌നങ്ങൾ, അയൽക്കാരുമായുള്ള പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് കമ്മിഷന്റെ മുമ്പാകെ കൂടുതലായും എത്തിയത്. ജില്ലയിൽ വസ്തുസംബന്ധമായ തർക്കങ്ങളും പരാതികളുമാണ് കൂടുതൽ. ഇതിൽ പലതും കോടതികളുടെ പരിഗണനയിലുള്ളതാണ്. ജില്ലയിലെ സ്ത്രീധന വിഷയങ്ങൾ ഒന്നുംസിറ്റിംഗിൽ പരിഗണനയ്ക്കു വന്നില്ല. കമ്മിഷൻ ഡയറക്ടർ വി. യു. കുര്യാക്കോസും അംഗങ്ങളൊടൊപ്പമുണ്ടായിരുന്നു.