കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്റിൽ 1867 ഘനയടി വെള്ളമാണ് തമിഴ്‌നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. നേരത്തെ സെക്കന്റില്‍ 900 ഘനടി ജലമാണ് കൊണ്ടുപോയിരുന്നത്. സെക്കന്റിൽ 2821 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അതേ സമയം ഇന്നലെ അവസാനം ലഭിച്ച കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 136.25 അടി പിന്നിട്ടു. ഇന്നലെ രാവിലെ 136 അടി പിന്നിട്ടതോടെ തമിഴ്‌നാട് ആദ്യ അറിയിപ്പ് കേരളത്തിന് നൽകിയിരുന്നു. രണ്ടാം മുന്നറിയിപ്പ് 138 അടിക്ക് മുകളിലെത്തുമ്പോഴും നൽകും. ജലനിരപ്പ് 140 അടിയിലെത്തിയാൽ തുറക്കുന്നതിന്റെ ഭാഗമായ ആദ്യഘട്ട മുന്നറിയിപ്പ് നൽകും. 141 അടിയിലേക്ക് എത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പും നൽകും. 142 അടിയെത്തിയാൽ സ്പിൽവേ വഴി പുറത്തേക്കൊഴുക്കേണ്ടി വരും. കഴിഞ്ഞവാരം ലഭിച്ച ശക്തമായ മഴയെ തുടർന്നു വളരെ വേഗത്തിലാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയര്‍ന്നത്. അതേ സമയം മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാലുള്ള സാഹചര്യം മുന്നിൽ കണ്ട് പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനായി ജില്ലാ ഭരണകൂടം ക്യാമ്പുകൾ സഞ്ചമാക്കാൻ നിർദ്ദേശം നൽകി. വില്ലേജ് ഓഫീസുകളിൽ കണ്‍ട്രോള്‍ റൂം തുറന്നു. വണ്ടിപ്പെരിയാർ, മഞ്ചുമല, ആനവിലാസം, ഉപ്പുതറ, അയ്യപ്പൻകോവിൽ വില്ലേജുകളാണ് വെള്ളം ഒഴുകുന്നതിന് പരിധിയിൽ വരുന്നത്. ജലനിരപ്പ് 138 അടി വെള്ളം എത്തിയാല്‍ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ആരംഭിക്കും.