കാഞ്ഞങ്ങാട്: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും ടി.പി.ആർ നിരക്കിൽ വരുതിയ മാറ്റങ്ങളും അനുസരിച്ച് കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊവിഡ് പ്രതിരോധ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭയിലെ അവശ്യ വസ്തുക്കൾ മാത്രം വിൽക്കുന്ന കടകൾ വൈകുന്നേരം എഴ് മണി വരെ മാത്രം തുറന്ന് പ്രവർത്തിക്കും. മറ്റുകടകൾ വെള്ളിയാഴ്ചകളിൽ മാത്രം.
സൂപ്പർ മാർക്കറ്റുകൾ പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ 25 ശതമാനം ജീവനക്കാരെ വെച്ച് അനുവദനിയമായ ദിവസങ്ങളിൽ തുറന്ന് പ്രവർത്താൻ അനുമതി നൽകും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്‌സലും ഹോം ഡെലിവറിയും മാത്രം. ചെയർപേഴ്‌സൺ കെ.വി സുജാതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി ചെയർമാൻമാർ, ഹോസ്ദുർഗ്ഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിജേഷ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്ര മോഹൻ, എം.എൽ.എ പ്രതിനിധി സി.കെ ബാബുരാജ്, മുൻ ചെയർമാൻ വി.വി രമേശൻ, സ്‌കെറ്ററൽ മജിസ്‌ടേറ്റുമാർ, ഹൊസ്ദുർഗ് ,കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർമാർ, കൗൺസിലർ കെ.കെ ജാഫർ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ, എന്നിവർ സംബന്ധിച്ചു.