waqf

കാസർകോട്: ചെയർമാനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും (സി.ഇ.ഒ) തമ്മിലുള്ള ശീതസമരം സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടും സർക്കാരിന് മിണ്ടാട്ടമില്ല. ഇവരുടെ രഹസ്യപ്പോര് കാരണം ബോർഡ് യോഗങ്ങൾ ചേരാനാകാത്ത സ്ഥിതിയാണ്. ഇതാകട്ടെ,​ നൂറുകണക്കിന് പരാതികൾ വഖഫ് ബോർഡിൽ കെട്ടിക്കിടക്കാനും ഇടയാക്കുന്നു.

മാസത്തിൽ അഞ്ചു തവണയെങ്കിലും യോഗം ചേർന്നിരുന്ന വഖഫ് ബോർഡിൽ പരാതികൾ തീർപ്പാക്കാൻ സ്‌പെഷ്യൽ സിറ്റിംഗും നടത്താറുണ്ട്. എന്നാൽ ടി.കെ. ഹംസയുടെ നേതൃത്വത്തിലുള്ള ബോർഡും ഉദ്യോഗസ്ഥനായ കാസർകോട് ജില്ലക്കാരൻ സി.ഇ.ഒ യും തമ്മിലുള്ള ഏറ്റുമുട്ടൽ സുപ്രീംകോടതിയിൽ എത്തിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. പള്ളികൾ സംബന്ധമായ തർക്കങ്ങൾ, ജുമാ അത്ത് സ്വത്ത് സംബന്ധമായ തർക്കങ്ങൾ, മുസ്ലിം ന്യൂനപക്ഷ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡ് പ്രവർത്തനം അവതാളത്തിലായതോടെ ഒരു കാര്യങ്ങളും ഇപ്പോൾ നടക്കാത്ത അവസ്ഥയാണ്.

കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ ബി.എം.ജമാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തുടരുന്നതിൽ ചെയർമാൻ ടി.കെ.ഹംസയ്ക്കുള്ള എതിർപ്പാണ് ബോർഡ് പ്രവർത്തനം മുടങ്ങാൻ പ്രധാന കാരണമായി പറയുന്നത്. വഖഫ് റെഗുലേഷൻ നിയമ പ്രകാരം ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 58 ആണ്. ഇതിന് മുമ്പ് സി.ഇ.ഒ ആയിരുന്ന എം. അബൂട്ടി റിട്ടയർ ചെയ്തത് 58 വയസ് പൂർത്തിയാക്കിയാണ്. എന്നാൽ സി.ഇ.ഒ യെ നിയമിച്ചത് സംസ്ഥാന സർക്കാർ ആയതിനാൽ 56 വയസിൽ തന്നെ റിട്ടയർ ചെയ്യണമെന്ന് ചെയർമാൻ നിലപാട് എടുത്തു. അതുപ്രകാരം 2020 നവംബർ 21 ന് ജമാൽ വിരമിച്ചതായി കണക്കാക്കണമെന്ന് ചെയർമാൻ സർക്കാരിന് എഴുതി. സർക്കാർ ഇത് അംഗീകരിച്ചു ജമാലിന് നോട്ടീസ് നൽകി. തുടർന്ന് ജമാൽ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ സമ്പാദിച്ചു. എന്നാൽ,​ പിന്നീട് ഹൈക്കോടതി സ്‌റ്റേ നീക്കി. ഡിവിഷൻ ബെഞ്ചും ജമാലിന്റെ പരാതി തള്ളി. ഇതിനിടെ തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ ഹബീബിന് ചുമതലയും നൽകി. നിയമയുദ്ധം തുടങ്ങിയ ജമാൽ സുപ്രീകോടതിയെ സമീപിച്ച് സി.ഇ.ഒ ആയി തുടരാനുള്ള അനുമതി നേടിയെടുത്തു. ജമാലിന്റെ സാന്നിദ്ധ്യത്തിൽ ഫെബ്രുവരി 10ന് ബോർഡ് യോഗം ചേർന്നെങ്കിലും പിന്നീട് ഇദ്ദേഹത്തിന്റെ ചുമതലയിൽ ബോർഡ് യോഗം ചേരാൻ താൽപര്യ മില്ലാത്തതിനാൽ ചെയർമാൻ യോഗം വിളിക്കാറില്ല. കൊവിഡ് കാരണമാണ് വിളിക്കാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. സെൻട്രൽ വഖഫ് ബോർഡിൽ ഡെപ്യുട്ടേഷനിലായിരുന്ന ജമാലിനെ മുൻമന്ത്രി കെ.ടി. ജലീൽ സമ്മർദ്ദം ചെലുത്തിയാണ് തിരിച്ചു കൊണ്ടുവന്നത്. ഇടതുമുന്നണി സർക്കാർ തന്നെയാണ് ഇപ്പോൾ സി. ഇ. ഒയെ നീക്കാനും നോട്ടീസ് നൽകിയത് എന്നത് മറ്റൊരുകാര്യം.