നീലേശ്വരം: ഏറേകാലത്തെ കാത്തിരിപ്പിനും മുറവിളികൾക്കും ശേഷം കിനാനൂർ - കരിന്തളം, കോടോം -ബേളൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കിളിയളം - വരഞ്ഞൂർ -കോട്ടപ്പാറ - പരപ്പ റോഡിൽ കിളിയളം ചാലിൽ പാലം നിർമ്മിക്കാൻ ടെൻഡർ നടപടിയായി. കെ.ആർ.എഫ് 3.89 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗികരിച്ചാണ് ടെൻഡർ നടപടികളിലേക്ക് നീങ്ങിയത്. പഞ്ചായത്തിലെ വിവിധ വികസന കാര്യങ്ങൾ ഉൾപ്പെടുത്തി മുൻ എം.പി. പി.കരുണാകരൻ, സി.പി.എം മുൻ ഏരിയാ സെക്രട്ടറി ടി.കെ.രവി , മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും നിവേദനങ്ങൾ സമർപ്പിക്കുകയുണ്ടായി.
തുടർന്ന് 2016-17 വാർഷിക ബഡ്ജറ്റിൽ - കിഫ് ബിയിൽ ഉൾപ്പെടുത്തി - കിളിയളം പാലത്തിനും കിളിയളം - വരഞ്ഞൂർ - കോട്ടപ്പാറ - ബാനം - കമ്മാടം റോഡ് വികസനത്തിനുമായി 20 കോടി രൂപ അനുവദിച്ചിരുന്നു. പിന്നീടത് 29 കോടിയായി വർദ്ധിപ്പിച്ചു.
പാലത്തിന്റെ മണ്ണ് പരിശോധനയും സർവ്വേയും മുമ്പേ നടന്നുവെങ്കിലും ചുമതല കെ.ആർ.എഫ്. എൻജിനിയറിംഗ് വിഭാഗത്തിന് കൈമാറിയതിനെ തുടർന്ന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി അടുത്ത കാലത്താണ് സമർപ്പിച്ചത്. 3.88 കോടിയാണ് എസ്റ്റിമേറ്റ് തുക. 77 മീറ്റർ നീളവും 11 മീറ്റർ വീതിയും 7.5 മീറ്റർ ഉയരവുമുള്ള പാലത്തിന് 4 തൂണുകളും 200 മീറ്റർ അപ്രോച്ച് റോഡും നിർമ്മിക്കും. ടെൻഡർ നടപടിക്ക് മുന്നോടിയായി കെ.ആർ.എഫ് എൻജീനിയറിംഗ് വിഭാഗം സ്ഥലം സന്ദർശിച്ചു . കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജിത്ത്കുമാർ ,ഷൈജമ്മ ബെന്നി, രാജേന്ദ്ര മാരാർ, പ്രജൂൺ, എക്സിക്യൂട്ടീവ് എൻജിനിയർ സജിത്ത്, അസി.എക്സിക്യൂട്ടീവ് എൻജിനിയർ രാജേഷ് കുമാർ, റോഡ് വികസന സമിതികമ്മിറ്റി ചെയർമാൻ വി. സുധാകരൻ ,എൻ.കെ . തമ്പാൻ എന്നിവരും നാട്ടുകാരും പങ്കെടുത്തു.