കാസർകോട്: ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ ആധികാരികതയിൽ സംശയം ഉയർന്നപ്പോൾ അത് പരിശോധിക്കാൻ സ്രവം എടുക്കാതെ കൊവിഡ് 'ഡമ്മി' ടെസ്റ്റ് നടത്തിയ സംഭവം ആരോഗ്യവകുപ്പിൽ വിവാദമായി. ഈ ടെസ്റ്റിൽ ചിലർക്ക് കൊവിഡ് പോസിറ്റീവും രേഖപ്പെടുത്തിയതാണ് വിവാദത്തിന് മൂർച്ചകൂട്ടുന്നത്. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടന്ന 'ഡമ്മി ടെസ്റ്റ്' ആണ് വിവാദമായിരിക്കുന്നത്.

ഒരു ജനപ്രതിനിധി അടക്കമുള്ള 10 പേരാണ് ജൂലായ് 19നും അതിന് മുമ്പുള്ള ദിവസവുമായി രഹസ്യമായി ഡമ്മി ടെസ്റ്റ് നടത്തിയതായി പറയുന്നത്. ആദ്യദിവസം മൂന്ന് പേരും രണ്ടാമത്തെ ദിവസം ഏഴുപേരും ടെസ്റ്റിന് എത്തി. മൂക്കിൽ നിന്നും സ്രവം എടുക്കാതെ കിറ്റിന്റെ അഗ്രം അടർത്തിമാറ്റി 'സാമ്പിൾ' സീൽ ചെയ്തു പരിശോധനക്ക് അയച്ചുവത്രെ. ആദ്യം അയച്ച മൂന്നുപേരുടെയും ടെസ്റ്റ് ഫലം പോസിറ്റീവ് ആയാണ് വന്നതെന്നും തുടർന്ന് അയച്ച ഏഴിൽ നാല് പേരുടെ ഫലവും പോസിറ്റീവായെന്നും പറയുന്നു.

സർക്കാർ ആശുപത്രിയിൽ നിന്ന് ടെസ്റ്റ് നടത്തുമ്പോൾ ഫലം പോസിറ്റീവും സ്വകാര്യ ആശുപത്രി ലാബിൽ നിന്ന് ടെസ്റ്റ് നടത്തുമ്പോൾ ഫലം നെഗറ്റീവും ആയി വരുന്നതിലെ വൈരുദ്ധ്യം കണ്ടെത്താനാണത്രെ ഡമ്മി ടെസ്റ്റ് നടത്തിയത്.

കൊവിഡ് ടെസ്റ്റ് നിലവിൽ നടത്തുന്നത് 50 ശതമാനം സെൻട്രൽ യൂണിവേഴ്സിറ്റി ലാബിലും 50 ശതമാനം സ്‌പൈസ് ഹെൽത്ത് ഏജൻസിയുമാണ്. ചെമ്മനാട് പഞ്ചായത്തിലെ സ്രവം പരിശോധന നടത്തിയത് കേന്ദ്ര സർവ്വകലാശാല ലാബിലാണ്. പരിശോധനയിൽ ഒരുവിധത്തിലുള്ള അപാകതയും സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര സർവകലാശാല ലാബ് അധികൃതരും വ്യക്തമാക്കുന്നു. ഡമ്മി ടെസ്റ്റ് നടത്താൻ ആരോഗ്യവകുപ്പ് അധികൃതരുടെ സഹായം ഇല്ലാതെ കഴിയില്ല. സംഭവം ആരോഗ്യവകുപ്പ് ഗൗരവമായി പരിശോധിക്കുകയാണെന്നാണ് അറിയുന്നത്.

ടെസ്റ്റ് ഫലം വരുന്നത് ലാബിന്റെ കുഴപ്പം കൊണ്ടാണെന്നു പ്രചരിപ്പിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. പോസിറ്റീവ് കണ്ട്രോളും നെഗറ്റീവ് കണ്ട്രോളും ഉപയോഗിച്ച് വളരെ ശാസ്ത്രീയമായ പരിശോധനയാണ് ലാബിൽ നടത്തുന്നത്. ഒരു തരത്തിലുള്ള അപാകതയും സംഭവിക്കില്ല. ഡമ്മി സാമ്പിളിൽ വൈറസ് ഉണ്ടായിരുന്നു. സാമ്പിൾ എടുത്തു ടെസ്റ്റിന് അയച്ചയാൾ പരിശീലനം നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.


ഡോ. രാജേന്ദ്ര പിലാങ്കട്ട

(വൈറോളജി ലാബ് മേധാവി, കേരള കേന്ദ്ര സർവ്വകലാശാല)


കൊവിഡ് ടെസ്റ്റിലെ അപാകത പറഞ്ഞുകേട്ടിരുന്നു. ഡമ്മി ടെസ്റ്റിനെ കുറിച്ച് ആരോഗ്യവകുപ്പ് അധികൃതരോട് തന്നെ ചോദിക്കണം

സുഫൈജ അബൂബക്കർ (ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)