പഴയങ്ങാടി: യാത്രാകുരുക്കുള്ള വെങ്ങര റയിൽവേ മേൽപാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു. പദ്ധതി പ്രദേശം എം എൽ എയുടെ നേതൃത്വത്തിൽ ഉന്നതസംഘം പരിശോധിച്ചു. പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തികരിച്ചു.
റെയിൽവേ ലൈനിനു മുകളിൽ വരുന്ന അലൈൻമെന്റിന് റെയിൽവേയുടെ അംഗീകാരം ലഭിക്കണം. അത് ഉടൻ ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. മേൽപാലം പൂർത്തികരിക്കുന്നതോടെ നാടിന്റെ ദീർഘ നാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുക. എം.എൽ.എയോടൊപ്പം പൊതുമരാമത്ത് വകുപ്പ് കെ.ആർ.എഫ്.ബി അസി.എക്സിക്യൂട്ടീവ് എൻജിനിയർ മനോജ് കുമാർ, അസിസ്റ്റന്റ് എൻജിനിയർ ജയദീപ് കുമാർ, വി. വിനോദ്, വരുൺ ബാലകൃഷ്ണൻ എന്നിവരും ഉണ്ടായി.
21 കോടി രൂപ
സംസ്ഥാന ബജറ്റിൽ വെങ്ങര റെയിൽവേ മേൽപാലം നിർമ്മിക്കുന്നതിന് 21 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 290.16 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിന് 10.06 മീറ്റർ വീതിയും 22.32 മീറ്റർ വലുപ്പത്തിൽ 13 സ്പാനുകളും ഉണ്ടാകും. നടപ്പാതയും, പാലത്തിലേക്ക് പടവുകളും നിർമ്മിക്കും.
പടം: മേൽപാലം നിർമ്മിക്കുന്ന വെങ്ങരയിലെ ലെവൽ ക്രോസ് എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിച്ചപ്പോൾ.