കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ട സിനിമാ തീയേറ്ററുകൾ എന്നു തുറക്കാനാകുമെന്ന് നിശ്ചയമില്ലാതായതോടെ ഉടമകളുടെ നില പരുങ്ങലിൽ. കാഞ്ഞങ്ങാട് ടൗണിൽ മാത്രം 8 തീയറ്ററുകളാണുളളത്. ഇതിൽ ആറും ഒരു മാനേജ്‌മെന്റിന്റെ കീഴിലാണ്. രണ്ടെണ്ണത്തിലെ പ്രദർശനം നേരത്തെ തന്നെ നിർത്തിയിരുന്നു.

നിലവിൽ ഘട്ടംഘട്ടമായി നിയന്ത്രണം പിൻവലിച്ച് ഓരോ മേഖലകളും തുറന്നു വരുന്നതിനിടെയാണ് ജില്ലയിൽ കൊവിഡ് വ്യാപനവും ടി.പി.ആറും കൂടിവരുന്നത്. വ്യാപനത്തെ തുടർന്ന് കഴിഞ്ഞദിവസം നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് സർക്കാർ നിർദ്ദേശംകൂടി വന്നതോടെ വീണ്ടും കുരുക്കിലായിരിക്കുകയാണ് സിനിമാ മേഖല.

ആഗസ്റ്റ് 12ന് മോഹൻലാലിന്റെ ചിത്രം 'കുഞ്ഞാലിമരയ്ക്കാർ' ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങുന്നതിന് കാത്തിരിക്കുന്നത്. അതുവഴി എന്തെങ്കിലും കിട്ടുമോയെന്ന് ചിന്തയിലാണ് തീയറ്ററുടമകൾ. ഓണക്കാലത്തെ വരുമാനം നിലവിലെ പ്രതിസന്ധിക്ക് ഒരുപരിധി വരെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഉടമകളും ജീവനക്കാരും. എന്നാൽ തീയറ്ററുകൾ തുറക്കുമോയെന്ന ആശങ്കയ്ക്കു പുറമെ, കർശന നിയന്ത്രണം ജനങ്ങളെ അകറ്റുമോയെന്ന ഭീതിയും ഉടമകളെ ആശങ്കയിലാക്കുന്നു.

ദുരിതത്തിലായി ജീവനക്കാരും

തീയറ്റർ അടച്ചിട്ടതിനെ തുടർന്ന് ഉടമകൾക്കൊപ്പം നിരവധി ജീവനക്കാരാണ് പ്രതിസന്ധിയിലായത്. പല ജീവനക്കാരും ജീവിതമാർഗ്ഗം കണ്ടെത്തുന്നതിന് മറ്റു വഴികൾ തേടിപ്പോയി. ശേഷിച്ച ജീവനക്കാരാകട്ടെ തീയറ്ററുകൾ തുറക്കാനുള്ള കാത്തിരിപ്പിലാണ്. കൂടാതെ തീയറ്റുകൾ പ്രവർത്തിക്കാത്തതിനാൽ പ്രൊജക്ടറുകൾ, സ്‌ക്രീനുകൾ, ശബ്ദ സംവിധാനങ്ങൾ, സീറ്റുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു തുടങ്ങി. ഇനിയും അടച്ചിടൽ തുടർന്നാൽ മേഖലകൂടുതൽ പ്രതിസന്ധിയിലാകും.

സർക്കാർ കനിയണം

അടച്ചിട്ട കാലയളവിലെ നികുതിയിൽ ഇളവുകൾ നൽകുക

വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാർജ്ജ് ഒഴിവാക്കുക

വിനോദ നികുതി ഒഴിവാക്കുക

ഓണത്തിനും തീയേറ്ററുകൾ തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല. കൊവിഡ് ഒന്നാം തരംഗത്തിനു ശേഷം തീയറ്ററുകൾ പ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ രണ്ടാംതരംഗത്തെ തുടർന്ന് അടച്ചിടേണ്ടി വന്നു.

വിനായക തീയേറ്റർ ഗ്രൂപ്പുടമ പി.കെ മോഹൻദാസ്