goat
കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കണ്ണൂർ: കൊമ്മേരി ആടുവളർത്തുകേന്ദ്രത്തിലെ ജോണിസ് ഡീസീസ് ബാധിച്ച ആടുകളെ കൊല്ലില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനം. കേരളകൗമുദി വാർത്തയെ തുടർന്ന് മന്ത്രിയും ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഇടപെടുകയായിരുന്നു.

രോഗം പിടിപെടാത്ത ആടുകൾക്ക് രോഗ പ്രതിരോധശേഷിയുള്ള വാക്സിനുകൾ നൽകുന്നതിനു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് കെ.കെ ശൈലജ ആവശ്യപ്പെട്ടു. ജോണിസ് ഡീസീസ് ബാധിച്ച ആടുകളെ ചികിത്സിക്കുന്നതിന് വേണ്ട ക്വാറൻറൈൻ സെന്റർ ഒരുക്കാമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ഉറപ്പു നൽകി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സംസ്ഥാന മൃഗ സംരക്ഷണ ഡയറക്ടർ ഡോ. കൗശികൻ, വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ശശീന്ദ്രനാഥ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഗിരീഷ് ബാബു, കൊമ്മേരി ഫാം സൂപ്രണ്ട് ഡോ. ബീറ്റു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ഫാമിൽ ഒരു മുട്ടനാടിനും 33 പെണ്ണാടിനുമാണ് രോഗം വന്നത്. കഴുത്തിൽ ചുവന്ന റിബൺ കെട്ടി ഇവയെ മാറ്റിപ്പാർപ്പിച്ചിരിക്കുകയായിരുന്നു.


ജോണീസ് ഡിസീസ്
ആട്, ചെമ്മരിയാട്, പശു, എരുമ തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് ജോണീസ് രോഗം അഥവാ പാരാ ട്യൂബർകുലോസിസ്. മൈക്കോബാക്ടീരിയം പാരാ ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് രോഗകാരി. തീറ്റ, വെള്ളം, മേച്ചിൽപ്പുറം, പാൽ, ബീജം എന്നിവയിലൂടെ രോഗം പകരാം. ഗർഭസ്ഥ ശിശുവിലേക്ക് രോഗം പകരുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ബാക്ടീരിയയെ നശിപ്പിക്കുക അത്ര എളുപ്പമല്ല. യു.വി. റേഡിയേഷൻ, പാസ്ചുറൈസേഷൻ, ബ്ലീച്ചിംഗ് പൗഡർ എന്നിവയെ അണു അതിജീവിക്കും. എത്ര കൊന്നാലും ആ സ്ഥലത്ത് വളർത്തുന്നവയ്ക്ക് വീണ്ടും രോഗം പിടിപെടാം. പാലിലൂടെ മനുഷ്യരിലേക്കും രോഗം പകരാം.

പ്രതിരോധിക്കാം.. മരുന്നും വാക്സിനുമുണ്ട്

ജോണീസ് ഡിസീസ് ബാധിച്ച ആടുകളെ കൊന്നതു കൊണ്ടൊന്നും ഈ രോഗത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് വാക്സിൻ കണ്ടെത്താൻ പ്രേരിപ്പിച്ചത്. 2008 ൽ മഥുരയിലെ കേന്ദ്ര ആട് ഗവേഷണ കേന്ദ്രം വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചു. ഈ ഫാമിൽ രോഗം പിടിപ്പെട്ടപ്പോൾ ഈ വാക്സിൻ ഉപയോഗിച്ച് മൃഗങ്ങളെ രക്ഷപ്പെടുത്തിയത് വാർത്തയായി. 2013 ൽ ഇന്ത്യൻ വെറ്ററിനറി ഇൻസ്റ്റിറ്റൂട്ടിന്റെ അംഗീകാരവും 2014ൽ ഡ്രഗ് കൺട്രോളറുടെ അനുമതിയും വാക്സിന് ലഭിച്ചു. വാക്സിന്റെ കണ്ടുപിടുത്തത്തിന് നാഷണൽ ഇന്നോവേഷൻ അവാർഡ് ലഭിക്കുകയുണ്ടായി. ആടുകളിൽ ഒരു മില്ലി തൊലിക്കടിയിൽ കുത്തിവെച്ചാൽ മതിയാകും.