കാസർകോട്: ഉദുമയിൽ നിന്ന് ഒരു സംഘം തട്ടികൊണ്ടുപോയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അൻവറിനെ കർണ്ണാടക ഹാസൻ പൊലീസ് സഹായത്തോടെ ബേക്കൽ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെടുത്തിയെങ്കിലും പ്രതികളെല്ലാം മുങ്ങി. രക്ഷപ്പെട്ട പ്രതികളെല്ലാം കർണാടകയിൽ തന്നെയുണ്ടെന്നാണ് സൂചന. ഇവർക്കായി ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ, ഇൻസ്‌പെക്ടർ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ നടത്തുകയാണ്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. ഹാസനിൽ നിന്ന് ബുധനാഴ്ച രാത്രി ബേക്കലിൽ എത്തിച്ച അൻവറിൽ നിന്ന് ബേക്കൽ പൊലീസ് മൊഴിയെടുക്കുകയാണ്.
ഉദുമ പള്ളത്തെ കോടംകൈ ലോഡ്ജിൽ താമസിക്കുകയായിരുന്ന അൻവറിനെ ബുധനാഴ്ച പുലർച്ചെ 12.15 മണിക്കാണ് പന്ത്രണ്ടോളം വരുന്ന സംഘം കത്തി കാണിച്ചു കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി, കൂടെയുണ്ടായിരുന്ന സുഹൃത്ത് നാസറിന്റെ ഹുൺഡായ് ക്രേറ്റ കാറിൽ തട്ടി കൊണ്ടുപോയത്, 8000 രൂപയും രണ്ടു മൊബൈൽ ഫോണും സംഘം പിടിച്ചുപറിച്ച കൊണ്ടുപോവുകയും ചെയ്തു സംഭവത്തിൽ രാവിലെ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിക്കുകയും അൻവറിനെ തട്ടികൊണ്ട് പോയ കാർ കർണാടകയിലെ ഹാസൻ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി തിരിച്ചറിയുകയും ചെയ്തു, തുടർന്ന് ജില്ല പൊലീസ് മേധാവി പി.ബി രാജീവിന്റെ നിർദ്ദേശ പ്രകാരം, ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. രാജീവൻ, ജോൺ, എ.എസ്.ഐ അബൂബക്കർ, സി.പി.ഒ ദീപക്, നിശാന്ത്, സജിത്ത്, വിജയൻ എന്നവർ ഹാസനിലേക്ക് തിരിച്ചു.
കാസർകോട് എസ്.പി. വിവരം നൽകിയതിനെ തുടർന്ന് ഹാസൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് നിശാന്തിനി, ഗുരുർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സാഗർ എന്നിവരുടെ നേതൃത്വത്തിൽ ഹാസൻ പൊലീസിന്റെ സഹായത്താൽ കളവ് ചെയ്തു കൊണ്ട് പോയ വാഹനത്തെ ബാരിക്കേഡ് വെച്ചു തടഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ട അൻവറിനെ അതി സാഹസികമായി രക്ഷപ്പെടുത്തുകയും, കളവ് ചെയ്ത ഹുൺഡായ് ക്രേറ്റ കാർ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.
അൻവറിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഹാസനിൽ നിന്ന് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സി.കെ. സുനിൽകുമാർ
(ഡിവൈ.എസ്.പി. ബേക്കൽ)