പെരിന്തൽമണ്ണ: കർണ്ണാടകയിലെ ഗുണ്ടൽപേട്ടിലെ കൃഷിത്തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ മക്കരപ്പറമ്പ് സ്വദേശിയെ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം. മക്കരപറമ്പ് പുണർപ്പയിലെ പരേതനായ വെങ്കിട്ട നരക്കോട്ടൂപ്പറമ്പിലെ മുഹമ്മദിന്റെ മകൻ അബ്ദുൾ നാസറിനെയാണ് (56) മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലം സൗദിയിൽ ജോലി ചെയ്തിരുന്ന നാസർ നാട്ടിലെത്തിയ ശേഷം കുടുംബ ബന്ധത്തിലെ സുഹൃത്തിന്റെ ഗുണ്ടൽപ്പേട്ടയിലെ കൃഷിത്തോട്ടം നടത്തിപ്പുകാരനായി ജോലി ചെയ്തു വരികയായിരുന്നു. രണ്ട് മാസത്തിലധികമായി വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയിട്ട്. എല്ലാ ദിവസവും കുടുംബവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. നാല് ദിവസത്തിലധികമായി വിവരങ്ങൾ ലഭ്യമാവാത്തതിനെ തുടർന്നുള്ള ബന്ധുക്കളുടെ അന്വേഷണത്തിലാണ് കൃഷിത്തോട്ടത്തിലെ വിജനമായ സ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഗുണ്ടൽപേട്ട പൊലീസ് നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ വറ്റലൂർ പഴയ മഹല്ല് ഖബർസ്ഥാനിൽ മറവു ചെയ്തു. ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഗുണ്ടൽപ്പേട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മാതാവ്: പരേതയായ പാലേൻ പടിയൻ ആയിഷ, (പടിഞാറ്റു മുറി). ഭാര്യ: ചോലക്കൽ റസിയ (കാച്ചിനിക്കാട്). മക്കൾ: നജ്ല, നസ്ല, ഷമ്മാസ്, സഹോദരങ്ങൾ: മൈമുന (പാങ്ങ്) അഷ്റഫ് (റിട്ട: ഇന്ത്യൻ ആർമി മെഡിക്കൽ വിംഗ്, പൂനെ ), അബ്ദുൽ സലീം, അബ്ദുൽ ഖാദർ (ഇരുവരും സൗദി) സാജിത, സുബൈദ, ആലിയാപ്പു, പരേതയായ ഫാത്തിമ.