test

രാമനാട്ടുകര: ടി.പി.ആർ കുതിച്ചതോടെ ഡി കാറ്റഗറിയിൽ പെട്ട രാമനാട്ടുകര നഗരസഭ കൊവിഡ് പരിശോധന പരമാവധിയാക്കാൻ പുത്തൻ പരീക്ഷണത്തിന് തുടക്കമിട്ടു. ടെസ്റ്റിംഗ് ക്യാമ്പിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്ന കൗൺസിലർമാർക്ക് പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യ വിഭാഗം. സമ്പർക്കസാദ്ധ്യത ആവുന്നത്ര തടഞ്ഞ് നഗരസഭ പരിധിയിലെ  ടി.പി ആർ ഗണ്യമായി കുറച്ചുകൊണ്ടു വരികയാണ് ലക്ഷ്യം.

കൊവിഡ് ടെസ്റ്റിംഗ് ക്യാമ്പിലേക്ക് ജനങ്ങൾ എത്താൻ മടിക്കുന്നത് നഗരസഭയിൽ സമ്പർക്കം വല്ലാതെ കൂടാനും ടി.പി ആർ ഉയരാനും ഇടയാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ്  കൗൺസിലർമാരുടെ നേതൃത്വത്തിൽ പരിശോധനായജ്ഞത്തിന് ആക്കം കൂട്ടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. മത്സരബുദ്ധിയോടെ കൗൺസിലർമാർ രംഗത്തിറങ്ങിയാൽ അതിന്റെ ഫലമുണ്ടാവാതിരിക്കില്ലെന്ന നിഗമനത്തിലാണ് ഭരണസമിതി. അതേസമയം, നേരത്തെ നഗരസഭയിലെ ആശാ വർക്കർമാർക്ക് പ്രോത്സാഹനമെന്ന നിലയിൽ മിക്സി വാഗ്ദാനം ചെയ്തത് കൗൺസിലർമാരുടെ എതിർപ്പിന് കാരണമായിരുന്നു. 

രാമനാട്ടുകര  ബസ് സ്റ്റാൻഡ് പരിസരത്ത്  ഇന്ന് ഒരുക്കുന്ന ക്യാമ്പിലേക്ക് ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ, ജീവനക്കാർ, ഡ്രൈവർമാർ, രോഗികളുമായി സമ്പർക്കത്തിലുള്ളവർ തുടങ്ങിയവർക്കെല്ലാം പരിശോധനയ്ക്ക് ( ആന്റിജൻ, ആർ.ടി.പി.സി.ആർ) വിധേയരാവാമെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം.യമുന അറിയിച്ചു.