പേരാമ്പ്ര: കല്ലൂർ നിവാസികൾക്ക് വേളം വടകര മേഖലകളിലേക്കും കുറ്റ്യാടി വഴി കണ്ണൂരിലേയ്ക്കും പുറവൂർ മുതുവണ്ണാച്ചവേളം നിവാസികൾക്ക് പേരാമ്പ്ര വഴി കോഴിക്കോടേയ്ക്കുമുള്ള എളുപ്പമാർഗമായ കല്ലൂർപാറക്കടവത്ത് പാലം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 13,14,15 വാർഡുകളിലെ ഇരു കരകളിലെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യഥാർത്ഥ്യമാവുന്നതോടെ പ്രദേശിക വികസനത്തിനും മുഖ്യ പങ്ക് വഹിക്കാൻ കഴിയും.
വർഷം തോറും ആയിരങ്ങൾ ചെലവിട്ടു തെങ്ങും കവുങ്ങും ഉപയോഗിച്ച് തടിയുടെ പാലം പഞ്ചായത്ത് വക നിർമ്മിച്ച് നൽകാറാണ് പതിവ്. ചിലപ്പോൾ വർഷത്തിൽ രണ്ട് തവണ പാലം നിർമ്മിക്കേണ്ടി വരും. കോൺക്രീറ്റ് പാലത്തിനായി 7.70 കോടിയുടെ ഭരണാനുമതി ലഭിച്ചതായി നാട്ടുകാർ പറഞ്ഞു. നാല് തൂണുകളിലായി 56.20 മീറ്റർ നീളത്തിലാണ് പാലം നിർമ്മാണം. 11 മീറ്റർ വീതിയുള്ള പാലത്തിൽ 7.5 മീറ്റർ വീതിയിൽ റോഡുണ്ടാകും. ഇരുഭാഗത്തും 100 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് നിർമ്മിക്കാനും പദ്ധതിയുണ്ട്.
രണ്ടര പതിറ്റാണ്ടായി പ്രദേശവാസികൾ പാലത്തിനായി ജനകീയ കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങിയിട്ട്. ഭരണാനുമതി ലഭിച്ചിട്ടും പാലം പ്രവൃത്തി എവിടെയുമായില്ല. അപ്രോച്ച് റോഡ് നിർമ്മിക്കാൻ കമ്മിറ്റി നേതൃത്വത്തിൽ മൂന്ന് സെൻറ് സ്ഥലം വിലകൊടുത്ത് വാങ്ങുകയും ചെയ്തു. ഇനിയും ചെറിയ സ്ഥലം കൂടി ഇതോട് ചേർന്ന് വേണ്ടി വരും. പ്രളയകാലത്ത് വെള്ളം കയറുന്നത് കണക്കിലെടുത്ത് പാലത്തിന്റെ ഉയരം പുനർനിശ്ചയിച്ചിട്ടുണ്ട്. ഇതിനായി ആദ്യ അടങ്കൽ മാറ്റിയാണ് പുതിയത് തയ്യാറാക്കിയത്. പാലം യാഥാർത്ഥ്യമാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.