മുണ്ടക്കയം ഈസ്റ്റ്: സംസ്ഥാന സർക്കാരുമായി ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന കൊക്കയാർ വില്ലേജിലെ ബോയിസ് പാരിസൺ ഗ്രൂപ്പിന്റെ കൈവശമുള്ള കൊടികുത്തി ഡിവിഷനിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. പ്ലാവ്, മാവ്, മരുതി,ആഞ്ഞിലി, മറ്റ് പാഴ് മരങ്ങൾ എന്നിവ മുറിച്ചതായാണ് പരാതി ഉയരുന്നത്. കൊടികുത്തി സ്വദേശി സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതായും പീരുമേട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയതായും കൊക്കയാർ വില്ലേജ് ഓഫീസർ കെ.എസ് സിന്ധു അറിയിച്ചു.

ഹാരിസൺ കമ്പനി സർക്കാരിൽ നിന്നും പാട്ടത്തിനെടുത്ത ഭൂമി പിന്നീട് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പരിസൺ ഗ്രൂപ്പിന് വിൽപ്പന നടത്തിയിരുന്നു. തോട്ടത്തിലെ ബെൽറ്റ്കാട് എന്നറിയപ്പെടുന്ന ഭാഗത്തുനിന്ന മരങ്ങളാണ് മുറിച്ചുകടത്തിയത്.

സർക്കാരുമായി ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന എസ്റ്റേറ്റ് ഏറ്റെടുക്കാൻ രാജമാണിക്യം കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തോട്ടം മാനേജ്മെന്റ് കോടതിയെ സമീപിച്ചു താത്കാലികമായി സ്റ്റേ വാങ്ങി വീണ്ടും തോട്ടം പ്രവർത്തിച്ചുവരികയാണ്. എന്നാൽ ഇവിടെ ഇടവിളകൃഷി, മരം മുറിച്ചു നീക്കൽ എന്നിവയൊന്നും നടത്താൻ പാടില്ലെന്ന ഉത്തരവ് മറികടന്നാണ് ഇപ്പോൾ മരം മുറിച്ചുനീക്കിയിരിക്കുന്നത്.

ഈ ഉത്തരവ് ലംഘിച്ചു കൈത, കാപ്പി, വാഴ, കമുക് അടക്കമുളള ഇടവിള കൃഷിയും നടക്കുന്നുണ്ട്. ഇതിനിടെ മരംമുറിക്കൽ നടപടിക്കെതിരേ ജില്ലാ കളക്ടർ, തഹസിൽദാർ, റവന്യു മന്ത്രി, വനം മന്ത്രി എന്നിവർക്ക് ചില പൊതുപ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്.