കട്ടപ്പന: കാറ്ററിംഗ് മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാറ്ററേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആറിന് രാവിലെ 11 മുതൽ സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റ് പടിക്കൽ ഇരുപ്പുസമരം നടത്തും. മറ്റ് ജില്ലകളിലെ ബീവറേജസ് ഔട്ട്‌ലെറ്റിന് മുമ്പിൽ കെ.സി.എ പ്രവർത്തകർ നിൽപ്പുസമരവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇടുക്കിയിൽ കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലും സമരം നടക്കും. നൂറു കണക്കിന് ആളുകൾ പൊലീസ് സാന്നിധ്യത്തിൽ പോലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഔട്ട്‌ലെറ്റുകൾക്ക് മുമ്പിൽ കൂട്ടംകൂടുമ്പോൾ, എല്ലാ നിയന്ത്രണങ്ങളും പാലിച്ച് ഭക്ഷണവിതരണം നടത്താൻ അനുമതി നിഷേധിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ആഡിറ്റോറിയങ്ങളുടെ വലുപ്പത്തിനനുസരിച്ച് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ ചടങ്ങുകൾക്ക് കാറ്ററിംഗ് നടത്താൻ അനുമതി നൽകണം. കേരള ബാങ്ക്, സഹകരണ ബാങ്കുകൾ വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കണം. വായ്പ തിരിച്ചടവിന് ഇളവ് നൽകണം. കാറ്ററിംഗ് മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം. വൈദ്യുതി കുടിശിക തവണ വ്യവസ്ഥയിൽ തിരിച്ചടയ്ക്കാൻ അവസരം നൽകണം. ചെറുകിട വ്യവസായങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും കാറ്ററിംഗ് മേഖലയ്ക്ക് അനുവദിക്കണം. അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ രണ്ടാംഘട്ട സമരം ആരംഭിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് മാത്യു, ജില്ലാ ട്രഷറർ ചാർളി മാത്യു, മേഖല പ്രസിഡന്റ് സോബിച്ചൻ, റോബിൻ എന്നിവർ അറിയിച്ചു.