പാലാ: ജനവാസ കേന്ദ്രമായ പഴുക്കാക്കാനത്ത് നൂറുകണക്കിന് വീടുകളെ വെള്ളത്തിൽ മുക്കിക്കൊണ്ട് ഡാം നിർമാണം അനുവദിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു. ഇത്രയേറെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുള്ള ഈ പദ്ധതി പ്രായോഗികമല്ലെന്ന് കണ്ട് നേരത്തെ തന്നെ ഉപേക്ഷിച്ചതാണ്. പദ്ധതി നടപ്പാക്കുന്നത് കൊണ്ട് വെള്ളപ്പൊക്കം തടയുകയാണ് ലക്ഷ്യമെങ്കിൽ നിർദ്ദിഷ്ട പദ്ധതി പ്രദേശത്തിന് ഏതാനും മീറ്ററുകൾ താഴേക്കു മാറി ഡാം നിർമ്മിച്ചാൽ പൂർണമായും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനും ഡാം നിർമ്മാണത്തിന്റെ ഉദ്ദേശ്യം നിറവേറ്റാനും കഴിയും. ഈ നിർദ്ദേശം താൻ നേരത്തെ തന്നെ മന്നോട്ടു വച്ചത് കൊണ്ടായിരിക്കാം തന്നെയും സ്ഥലം എം.എൽ.എയെയും ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനത്തിൽ നിന്നും ഒഴിവാക്കി സമീപ നിയോജക മണ്ഡലത്തിലെ എം.എൽ.എയെ നിയോഗിച്ചത്. ഇത് അങ്ങേയറ്റത്തെ തരംതാഴ്ന്ന രാഷ്ട്രീയമായി പോയെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
മീനച്ചിലാർ സംരക്ഷിക്കണമെന്നും കോട്ടയം ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും ഉണ്ടെങ്കിൽ എറണാകുളം ജില്ലയിലെ വ്യവസായ ലോബിയുടെ എതിർപ്പ് മറികടന്ന് മലങ്കര ഡാമിൽ നിന്നുള്ള തുരങ്ക പദ്ധതി നടപ്പിലാക്കാനുള്ള ആർജ്ജവം ജലസേചന മന്ത്രി കാണിക്കണം. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട്, ഈരാറ്റപേട്ട പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള വിശദമായ പദ്ധതിരേഖ സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും പൂഞ്ഞാർ എം.എൽ. എ കുറച്ചുകൂടി കാര്യങ്ങൾ പഠിച്ച് പ്രതികരിക്കാൻ പക്വത കാണിക്കണമെന്നും ഷോൺ പറഞ്ഞു.