ചങ്ങനാശേരി : ചങ്ങനാശേരി നഗരത്തിലെ നടപ്പാതയിലെ ടൈലുകൾ തകർന്നിട്ട് നാളുകൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനാണ് നടപ്പാതകളെങ്കിലും നഗരത്തി ഇവ നോക്കുകുത്തിയായകുകയാണ്. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ നടപ്പാതയിലുടനീളം നിരവധി തടസ്സങ്ങളാണ് ഉള്ളത്. നഗരത്തിലെ മിക്കയിടത്തും നടപ്പാതയിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. സൂക്ഷിച്ചു നടന്നില്ലെങ്കിൽ കാലുതട്ടി വീഴുന്ന നിലത്തു വീഴുന്ന സ്ഥിതിയാണ്. എം.സി.റോഡ് നവീകരണ ജോലികളുടെ ഭാഗമായാണ് റോഡിന്റെ ഇരുവശത്തുമുള്ള ഓടകൾക്കു മുകളിൽ സ്ഥാപിച്ച് ടൈലുകൾ നിരത്തി മനോഹരമാക്കിയത്. നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞപ്പോൾ പലയിടങ്ങളിലെയും ടൈലുകൾ ഇളകിത്തുടങ്ങി. സെൻട്രൽ ജംഗ്ഷൻ, പെരുന്ന, ളായിക്കാട്, എസ് ബി കോളേജ് ഭാഗം, വാഴൂർ റോഡ്, ബൈപ്പാസ് റോഡ്, റെയിൽവേ റോഡ്, പാലാത്ര തുടങ്ങിയ ഭാഗങ്ങളിലാണ് നടപ്പാതകൾ പൂർണ്ണമായി പൊട്ടിതകർന്നു കിടക്കുന്നത്. ഇരുചക്രവാഹനങ്ങൾ നടപ്പാതയിലൂടെ സഞ്ചരിക്കുന്നതും ടൈലുകൾ തകരുന്നതിനിടയാക്കി. ചെറുതും വലുതുമായി നിരവധി സ്ഥലങ്ങളിലെ നടപ്പാതയിലെ ടൈലുകളാണ് ഇളകിയും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്നത്. തിരക്കേറിയ റോഡിലേക്ക് കാൽനടയാത്രക്കാർ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. നടപ്പാതയിലെ അനധികൃത പാർക്കിംഗും കച്ചവടവും എസ്.ബി കോളേജ് മുതൽ ളായിക്കാട് വരെ വിരിച്ചിരിക്കുന്ന ടൈലുകളിൽ ഒരെണ്ണംപോലും പൂർവസ്ഥിതിയിലും അല്ല. പൊട്ടിപ്പൊളിഞ്ഞും ഇളകിയും കുഴികൾ രൂപപ്പെട്ടു കിടക്കുന്ന സ്ഥിതിയാണ്. ഇതിനു പുറമേയാണ് നടപ്പാതകളിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള അനധികൃത പാർക്കിങ്ങും, നടപ്പാതയിലെ കച്ചവടവും. തട്ടുകടകളും ചെറുകിട കച്ചവടങ്ങളും നടത്തുന്നത് നടപ്പാതയിലാണ്. കച്ചവടം കഴിഞ്ഞ് ഉന്തുവണ്ടികളും കച്ചവടസാമഗ്രികളും സൂക്ഷിച്ചു വെയ്ക്കുന്നതും നടപ്പാതകളിലാണ്. റോഡരികിലെ തട്ടുകടകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും സാധന സാമഗ്രികൾ ഇറക്കിവെയ്ക്കുന്നതും കച്ചവടം നടത്തുന്നതും ഇവിടെ വച്ചാണ്. ഭക്ഷണ പദാർത്ഥ കടകളിലെ ഓയിലും കരിയും മൂലം കറുത്ത നിറമായി കിടക്കുയാണ് ഭൂരിഭാഗം നടപ്പാതയും. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ വാഹനങ്ങൾ നടപ്പാതയിലൂടെ കയറ്റിയാണ് വാഹനങ്ങൾ ഓടിക്കുന്നത്. കാൽനടക്കാർ എതിരേ നടന്നുവന്നാൽ പോലും ശ്രദ്ധയില്ലാതെ വേഗത്തിലാണ് ഇക്കൂട്ടരുടെ യാത്ര. രക്ഷതേടി കാൽനടക്കാർ നടപ്പാതയിൽ നിന്ന് മാറിക്കൊടുക്കണം. ഓടകൾക്കുമുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബുകളും ഇളകിത്തുടങ്ങിയതോടെ നടപ്പാതകളിൽ കുഴികളും രൂപപ്പെട്ടുതുടങ്ങി. കുഴികളിൽ ചാടി നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. മാലിന്യങ്ങൾ കൂട്ടിയിടുന്നതും കത്തിക്കുന്നതും നടപ്പാതയിലാണ്. നടപ്പാതകളിലെ തകർന്ന ടൈലുകൾ നന്നാക്കി അപകടങ്ങൾ ഒഴിവാക്കുന്നതിനായി അധികൃതരുടെ ഭാഗത്തു നിന്ന് നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല.