അലോട്ടിയെ ജില്ലാ ജയിലിൽ നിന്നും വിയ്യൂരിലേയ്‌ക്ക് മാറ്റി
കോട്ടയം: ഒരു കൊലപാതകവും നിരവധി കഞ്ചാവ് കേസുകളിലും പ്രതിയായ അലോട്ടി, ജയിലിലും ഗുണ്ടായിസവും ഭീഷണിയും തുടർന്നതോടെ ഗുണ്ടാസംഘത്തെ ഒതുക്കാൻ പൊലീസ്. അലോട്ടിയുടെ സംഘാംഗങ്ങളെ തിരഞ്ഞെുപിടിച്ച് അകത്താക്കാനൊരുങ്ങുകയാണ് പൊലീസ്. ജില്ലയിൽ മുപ്പതോളം കേസുകളിൽ പ്രതിയായ ആർപ്പൂക്കര പനമ്പാലം കൊപ്രായിൽവീട്ടിൽ ജെയിസ് മോൻ ജേക്കബ് (അലോട്ടി - 28) കഴിഞ്ഞ ഒരു വർഷമമായി ജയിലിൽ കഴിയുകയാണ്. അലോട്ടി ജയിലിലാണെങ്കിലും പുറത്ത് ക്വട്ടേഷൻ സംഘം സജീവമായുണ്ട്. ഈ സംഘത്തെ നിയന്ത്രിക്കുന്നതിനായാണ് പൊലീസ് പരിശോധന ശക്തമായിരിക്കുന്നത്.
കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിലെ ലോഡ്‌ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലോട്ടി. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഈ ഘട്ടത്തിൽ ജയിലിന് പുറത്തായിരുന്ന അലോട്ടി സാക്ഷികളെ മുഴുവൻ ഭീഷണിപ്പെടുത്തിയിരുന്നു. കേസിൽ നിന്നും രക്ഷപെടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ആന്ധ്രയിൽ നിന്നും 60 കിലോ കഞ്ചാവ് വിൽപ്പനയ്‌ക്കായി ജില്ലയിൽ എത്തിച്ച കേസിൽ അലോട്ടിയെ കടുത്തുരുത്തി പൊലീസ് പിടികൂടിയത്. തുടർന്നു, കഴിഞ്ഞ ഒരു വർഷമായി അലോട്ടി ജയിലിൽ തന്നെ കഴിയുകയാണ്. ഇതിനിടെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അലോട്ടിയ്‌ക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. കാപ്പ ചുമത്തിയതിനെ തുടർന്നു കഴിഞ്ഞ ഒരു വർഷമായി അലോട്ടി, പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു തടവിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ആഴ്‌ച അലോട്ടിയെ ജില്ലാ ജയിലിലേയ്‌ക്കു കൊണ്ടു വരുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കഞ്ചാവ് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താൻ അലോട്ടി ജയിലിൽ നിന്നും ഭീഷണി മുഴക്കിയിരിക്കുന്നത്.
അലോട്ടിയെ ജയിൽ മാറ്റി
ജില്ലാ ജയിലിൽ കിടന്നുകൊണ്ടു തന്നെ ക്വട്ടേഷൻ ഏറ്റെടുക്കുകയും, വധഭീഷണി മുഴക്കുകയും ചെയ്‌ത സാഹചര്യത്തിൽ അലോട്ടിയെ ജയിൽ മാറ്റി. നേരത്തെ അലോട്ടിയെ ജയിൽ മാറ്റണമെന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് ജില്ലാ ജയിൽ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് ലഭിക്കും മുൻപ് സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ ജയിൽ അധികൃതർ തന്നെ അലോട്ടിയെ വിയ്യൂർ സെൻ്റട്രൽ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു.