എരുമേലി: പെയിന്റിംഗ് വർക്ക്‌ഷോപ്പിന്റെ മറവിൽ കഞ്ചാവ് കച്ചവടം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ദിവസങ്ങൾക്കകം വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ. എരുമേലി വടക്ക് വില്ലേജിൽ പുഞ്ചവയൽ കരയിൽ പാക്കാനം സ്വദേശി ഷെമീർ ഇബ്രാഹിം (40) നെയാണ് എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും എരുമേലി എക്‌സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

ഇയാൾ തമിഴ്‌നാട് കമ്പം ഭാഗത്ത് നിന്നും കഞ്ചാവ് എത്തിച്ചശേഷം ചെറുപൊതികളാക്കി 500,1000 രൂപ നിരക്കിൽ യുവാക്കൾക്ക് വിൽക്കുന്നതായി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസ് സംഘം റെയിഡ് നടത്തിയത്.

കാറുകളും ബൈക്കുകളും സർവീസ് ചെയ്യാൻ എത്തുന്ന യുവാക്കൾക്ക് കഞ്ചാവ് കൈമാറുകയായിരുന്നു പതിവ്. ഇയാളിൽ നിന്നും വിൽപ്പനയ്ക്ക് സൂക്ഷിച്ച 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

റെയ്ഡിന് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ള, എരുമേലി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അൻഷാദ് ബി, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസർ ഫിലിപ്പ് തോമസ്, സുരേഷ് കുമാർ കെ എൻ, അസീസ് എം, എക്‌സൈസ് ഓഫീസർമാരായ നൗഫൽ കരീം, വിശാഖ് കെ.വി (ഇരാറ്റുപേട്ട റേഞ്ച് ), എരുമേലി എക്‌സൈസ് റേഞ്ച് പ്രിവന്റിവ് ഓഫീസർ സി.ആർ രമേശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സമീർ, രവിശങ്കർ, പ്രശോഭ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിബി ഇ.ഐ എന്നിവർ പങ്കെടുത്തു.