കോട്ടയം: റബറിനെ ബാധിക്കുന്ന " കോളെറ്റോട്രിക്കം സർക്കുലർ ലീഫ് സ്പോട്ട് " അഥവാ ഇലപ്പൊട്ടു രോഗം കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാപകമാകുന്നു. കാഞ്ഞിരപ്പള്ളി, പൈക, തൊടുപുഴ എന്നിവിടങ്ങളിലെ തോട്ടങ്ങളിലാണ് രോഗം വ്യാപകമാകുന്നത്. കേരളത്തിലെ റബർ മേഖലയെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. രോഗം ബാധിച്ച് ഇല കൊഴിയുന്നതോടെ പാൽ ഉൽപ്പാദനം കുറയുകയും ക്രമേണ മരം ഉണങ്ങിപ്പോവുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു.
അതേസമയം കൊവിഡ് മൂലം പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യസമയത്ത് ചെയ്യാൻ കഴിയാതിരുന്നതാണ് രോഗ വ്യാപനത്തിനിടയാക്കിയതെന്ന് ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം അധികൃതർ പറയുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ ഇലകൊഴിച്ചിലിനോട് സാമ്യമുള്ള രോഗം, 2017 ജൂലായിൽ കോട്ടയം ജില്ലയിൽ പൈകയിലെ റബ്ബർതോട്ടത്തിലാണ് സംസ്ഥാനത്ത് ആദ്യം കണ്ടെത്തിയത്.
വേനൽ മഴയോടൊപ്പമാണ് രോഗം കണ്ടു തുടങ്ങുന്നത്. ഇലകളിൽ ഒന്നുമുതൽ മൂന്നുവരെ സെ.മീ വലുപ്പത്തിൽ വെളുത്ത നിറത്തിൽ വൃത്താകൃതിയിൽ പൊട്ടുകൾ കാണുന്നതാണ് രോഗലക്ഷണം. രോഗം ബാധിച്ച ഭാഗത്തെ പച്ചനിറം പൂർണമായി നശിച്ചുപോകും. വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയിൽ ഇലകൾ പിങ്ക് നിറമാവുകയും കൊഴിഞ്ഞുപോവുകയും ചെയ്യും. രോഗത്തെക്കുറിച്ച് പഠിക്കാൻ 2018ൽ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം ജില്ലയിൽ സർവേ നടത്തിയിരുന്നു. അന്ന് പൈക, പാലാ, ഈരാറ്റുപേട്ട, ചെങ്ങളം, ചേറ്റുതോട് എന്നിവിടങ്ങളിൽ രോഗം കണ്ടെത്തി. 2019-ൽ പാലാ, ഐങ്കൊമ്പ്, കാഞ്ഞിരപ്പള്ളി, മണിമല എന്നിവിടങ്ങളിലും പത്തനംതിട്ട, തൃശൂർ ജില്ലകളിലും പുനലൂർ , തൊടുപുഴ എന്നിവിടങ്ങളിലെ തോട്ടങ്ങളിലും രോഗം പടർന്നിരുന്നു. 2020ൽ കന്യാകുമാരി മുതൽ ദക്ഷിണ കർണാടക വരെ രോഗ വ്യാപനമുണ്ടായി. റബർ ഗവേഷണകേന്ദ്രത്തിൽ നടത്തിയ പരീക്ഷണങ്ങളിലാണ് "കോളെറ്റോട്രിക്കം" എന്ന കുമിളാണ് രോഗകാരണമെന്ന് കണ്ടെത്തൽ.
എന്നാൽ ആശങ്കപ്പേടേണ്ടതില്ലെന്നാണ് ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം പാതോളജി ഡിവിഷൻ ഓഫീസർ ഇൻ ചാർജ് ഡോ. ഷാജി ഫിലിപ്പ് പറയുന്നത്. പലയിടങ്ങളിലും കണ്ടെയ്മെന്റ് സോണായിരുന്നതിനാൽ കൃത്യമായ മരുന്നുതളി സാധ്യമായിരുന്നില്ല. റബർ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 1000 ഹെക്ടറിൽ മരുന്ന് തളിച്ചു. മൂപ്പെത്തിയ ഇലകൾ മാത്രമാണ് രോഗം ബാധിച്ച് കൊഴിഞ്ഞ് പോകുന്നത്. റബർ പാൽ ഉൽപ്പാദനത്തെയോ മരത്തെയോ ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രോഗം വരുന്നതിന് മുമ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയാലേ ഫലപ്രദമാകൂ. കൊവിഡ് സാഹചര്യത്തിൽ കർഷകർക്ക് അതിന് കഴിയാത്തതാണ് രോഗം വ്യാപകമാവാൻ കാരണം.