പാലാ : ഈരാറ്റുപേട്ട - പാലാ റോഡിൽ ശോചനീയാവസ്ഥയിൽ കിടക്കുന്ന പനയ്ക്കപ്പാലം ടൗൺ നവീകരിക്കാൻ പദ്ധതി.
മാണി സി കാപ്പൻ എം.എൽ.എയുടെയും, തലപ്പലം പഞ്ചായത്ത് ഭരണസമിതിയുടെയും സംയുക്തമായ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ റോഡിന്റെ ശോചനീയാവസ്ഥ ജനപ്രതിനിധികൾ നേരിൽ ബോധ്യപ്പെടുത്തി. നിലവിൽ അനുവദിച്ചിരിക്കുന്ന നാലുകോടിയുടെ നിർമാണ പ്രവൃത്തിയിൽ ബസ് ബേ ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രമീകരിക്കാൻ തീരുമാനമായി. ബസ് ബേയോടൊപ്പം നടപ്പാത നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് പറഞ്ഞു. പനയ്ക്കപ്പാലത്ത് പുതിയ പാലം നിർമിക്കുന്നതിനും വെള്ളം കയറുന്ന പ്രദേശങ്ങളായ പനയ്ക്കപ്പാലം, കീഴമ്പാറ, അമ്പാറ,ദീപ്തി,കുന്നേമുറി പ്പാലം, കൊച്ചിടപ്പാടി, ചെത്തിമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് ഉയർത്തി വീതികൂട്ടി നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.