ചങ്ങനാശേരി: നഗരത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു മുൻവശത്തായി അപകടക്കെണിയായി കുഴി വീണ്ടും രൂപപ്പെട്ടു. ആഴ്ച്ചകൾക്ക് മുമ്പുണ്ടായിരുന്ന കുഴി മണ്ണിട്ടു മൂടി ടാർ ചെയ്തതാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന്, മൂടിയ കുഴി വീണ്ടും രൂപപ്പെട്ടു. കൂടാതെ, കുഴികളുടെ എണ്ണവും കൂടി.
റോഡിന്റെ അറ്റകുറ്റപ്പണികൾ, പേരിനു മാത്രമായി ഒതുങ്ങുകയാണ് ചെയ്യുന്നതെന്ന ആരോപണം ശക്തമാണ്. ദിനം പ്രതി നിരവധിയാളുകൾ എത്തുന്ന സ്ഥലമാണിത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്ന ഭാഗമാണിത്. പമ്പിംഗ് പവർ കൂടുമ്പോൾ പൈപ്പ് ലൈൻ പൊട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് പതിവായിരുന്നു. ഇത് പതിവായതോടെ ഇവിടെ വലിയ രൂപത്തിലുള്ള ഗർത്തം മുൻപ് ഉണ്ടായിരുന്നു. ഇരുവശങ്ങളിൽ നിന്നും വരുന്ന ബസുകൾ ഇറങ്ങിപ്പോകുന്ന പ്രധാന കവാടത്തിനു മുൻപിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. മഴ തുടർച്ചയായി പെയ്യുന്നതിനാൽ, കുഴികളിൽ വെള്ളക്കെട്ടുമാണ്. ഡിപ്പോയിൽ നിന്ന് ഇറങ്ങി വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടുന്നതിനും കൂടാതെ, ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തേയ്ക്ക് തെറിക്കുന്നതും നിത്യസംഭവമാണ്.
എം സി റോഡിന്റെ പ്രധാന ഭാഗമായ ഇവിടെ റോഡിന്റെ ഒരുഭാഗം കുഴി കവർന്നെടുത്തിരിക്കുകയാണ്. കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കുന്നതിനായി മറുവശത്തേക്ക് കടന്നാണ് പോകുന്നത്. ഡിപ്പോയ്ക്ക് മുൻപിലെ കുഴി ഒഴിവാക്കി വാഹനങ്ങൾ കടന്നു വരുമ്പോൾ, സെൻട്രൽ ജംഗ്ഷനിൽ സിഗ്നലും ഡിപ്പോയ്ക്ക് സമീപത്തെ സീബ്രാലൈനിലൂടെ ആളുകൾ കടന്നു പോകുമ്പോഴും ഗതാഗഗതക്കുരുക്ക് ഉണ്ടാകുന്നതിന് ഇടയാക്കുന്നു. രാത്രി കാലങ്ങളിൽ കുഴി അറിയാതെ എത്തുന്ന ഇരുചക്രവാഹനയാത്രികർ കുഴിയിൽ അകപ്പെടുകയും അപകടത്തിന് ഇടയാക്കുകയും ചെയ്യുന്നു. നഗരത്തിലെ തന്നെ പ്രധാന സ്ഥലത്താണ് ഇത്തരത്തിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴി അടച്ച് റോഡ് കൃത്യമായി റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന യാത്രക്കാരുടെയും നഗരവാസികളുടെയും ആവശ്യം ശക്തമാകുന്നു.