shahida-kamal

തിരുവനന്തപുരം: സി പി എമ്മിന് തലവേദനയായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്‍റെ ഡോക്‌ടറേറ്റ് വിവാദം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു. തനിക്ക് ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്‌ടറേറ്റ് കിട്ടിയതെന്ന ഷാഹിദയുടെ വാദം പൊളിക്കുന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതാണ് പാർട്ടിയേയും വനിത കമ്മിഷൻ അംഗത്തേയും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വിവാദങ്ങൾ ഉയരുന്നതിനിടയിലാണ് ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തനിക്ക് ഡോക്‌ടറേറ്റ് ലഭിച്ചതെന്ന വിശദീകരണവുമായി ഷാഹിദ കമാല്‍ രംഗത്തുവന്നത്. പക്ഷേ സാമൂഹ്യനീതി വകുപ്പ് വിവരാവകാശ നിയമ പ്രകാരം കൊച്ചി സ്വദേശി ദേവരാജന് നല്‍കിയ മറുപടിയിൽ യൂണിവേഴ്‌സിറ്റി ഓഫ് വിയറ്റ്നാം എന്ന സര്‍വകലാശാലയില്‍ നിന്നാണ് ഷാഹിദയ്ക്ക് ഡോക്‌ടറേറ്റ് കിട്ടിയിരിക്കുന്നത്.

2018 ജൂലായ് 30നുളള ഫേസ്ബുക്ക് കുറിപ്പനുസരിച്ചാണെങ്കില്‍ സാമൂഹ്യ പ്രതിബന്ധതയും,സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തില്‍ തനിക്ക് പി എച്ച് ഡി ലഭിച്ചെന്നാണ് ഷാഹിദയുടെ അവകാശവാദം. ഇവിടെയും ഏത് സര്‍വകലാശാലയില്‍ നിന്നാണ് പി എച്ച് ഡിയെന്ന് പറഞ്ഞിട്ടില്ല. ഇതേ പി എച്ച് ഡിയാണ് വിവാദമുയര്‍ന്നപ്പോള്‍ ഡിലിറ്റാണെന്ന് ഷാഹിദ തിരുത്തി പറഞ്ഞത്.

2017ല്‍ വനിതാ കമ്മിഷനില്‍ നല്‍കിയ ബയോഡേറ്റയില്‍ ബികോമാണ് വിദ്യാഭ്യാസ യോഗ്യതയായി ഷാഹിദ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളേജില്‍ വച്ച് ബിരുദം പൂര്‍ത്തിയാക്കിയില്ലെന്ന് സമ്മതിച്ചിട്ടുളള ഷാഹിദ ഈ ബികോം ഏത് സര്‍വകലാശാലയില്‍ നിന്ന് നേടിയതാണെന്നും വ്യക്തമാക്കിയിട്ടില്ല.

വിഷയത്തിൽ പരസ്യപ്രതികരണവുമായി ഷാഹിദ കമാൽ രംഗത്തുവന്നിട്ടില്ല. അന്വേഷണത്തിലെ പൊലീസ് മെല്ലെപോക്കിൽ വ്യാപക ആക്ഷേപമാണ് ഉയരുന്നത്. ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നല്‍കിയ പരാതിയില്‍ പുതിയ പൊലീസ് മേധാവി അനില്‍ കാന്ത് തീരുമാനമെടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.