ന്യൂഡൽഹി : ഇന്ത്യയിൽ രണ്ടാം കൊവിഡ് തരംഗത്തിന കാരണമായ വ്യതിയാനം സംഭവിച്ച ഡൽറ്റാ വൈറസുകൾ കനത്ത ആഘാതമാണ് രാജ്യത്തിന് നൽകിയത്. ഒന്നാം തരംഗത്തെ അപേക്ഷിച്ച് വളരെ വേഗത്തിൽ രോഗം പടർത്താൻ ഡൽറ്റയ്ക്കായി. രണ്ടാം തരംഗത്തിന്റെ ഭീഷണിയിൽ നിന്നും രാജ്യം മുക്തമാകുന്നതിനിടെ ഡൽറ്റാ വൈറസുകൾക്ക് വ്യതിയാനം സംഭവിച്ചുണ്ടായ ഡൽറ്റാ പ്ലസ് പുതിയ വെല്ലുവിളി ഉയർത്തുകയാണ്. ഡൽറ്റാ പ്ലസ് വൈറസ് മൂന്നാം തരംഗത്തിന് കാരണമാകുമെന്നും ഇല്ലെന്നുമുള്ള വാദഗതികൾ നിലനിൽക്കവേ ഡോക്ടർമാർ അതിവേഗം വ്യതിയാനം സംഭവിക്കുന്ന കൊറോണ വൈറസുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്.
ദ്രുതഗതിയിൽ കൊറോണ വൈറസുകൾക്ക് വ്യതിയാനം സംഭവിക്കുന്നതാണ് ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ഇനിയും സാധിക്കാതെ പോകുന്നത്. വ്യതിയാനം അതിവേഗത്തിൽ നടന്നുണ്ടാവുന്ന കോക്ടെയ്ൽ കൊവിഡ് തരംഗമാണ് രാജ്യത്ത് ഇനി ഉണ്ടാവുക എന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്. ഉത്തർപ്രദേശിൽ ഡെൽറ്റ പ്ലസ് വേരിയന്റിന് പുറമെ നാല് കൊറോണ വൈറസ് വേരിയന്റുകൾ കൂടി കണ്ടെത്തിയതാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം. ഈ വകഭേദങ്ങൾ കാരണം 'കോക്ടെയ്ൽ അണുബാധ തരംഗ'ത്തിന്റെ സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യയിൽ ഡെൽറ്റാ വകഭേദങ്ങൾ ആവർത്തിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ പടരുന്നത് 'ലാംഡ' വേരിയന്റാണ്. അതീവ അപകടകാരിയാണ് ഈ വകഭേദം. ശരീരത്തിൽ പ്രവേശിച്ചാൽ ആന്റിബോഡികളെ വേഗത്തിൽ നിർവീര്യമാക്കാൻ ഇതിന് കഴിയും. വിദേശ രാജ്യങ്ങളിലേക്ക് വിമാനയാത്ര അനുവദിക്കരുതെന്ന് വിദഗ്ദ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നത് തന്നെ ഈ അപകടം മനസിലാക്കിയാണ്. വിമാന സർവീസുകളിൻമേലുള്ള നിയന്ത്രണം ഒഴിവാക്കിയാൽ ഈ വേരിയന്റ് ഇന്ത്യയിലേക്ക് പ്രവേശിക്കാം. ഇതുവരെയും ഇന്ത്യയിൽ ലാംഡ വേരിയന്റിനെക്കുറിച്ച് ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.