ന്യൂഡല്‍ഹി: ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിൽ എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ചു. ജര്‍മ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയര്‍ലാന്‍ഡ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ കൊവിഷീല്‍ഡിനെ കൂടി ഉള്‍പ്പെടുത്തിയതോടെ, കൊവിഷീൽഡ് സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലെ യാത്രക്കുള്ള തടസം നീങ്ങും.
ജൂലായ് ഒന്നു മുതല്‍ അംഗീകൃത വാക്‌സിന്‍റെ രണ്ടു ഡോസ് ലഭിച്ചവര്‍ക്ക് മാത്രമേ യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള ഗ്രീന്‍ പാസ് അനുവദിക്കുകയുള്ളൂ. അല്ലാത്തവര്‍ നിര്‍ബന്ധിത നിരീക്ഷണത്തിൽ പോകണമെന്നാണ് നിർദേശം.
ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകള്‍ അംഗീകരിക്കാത്ത പക്ഷം, രാജ്യത്തേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേസമീപനം സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെയാണ് വാക്‌സിൻ നയത്തിൽ അയവ് വരുത്താൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറായത്.
കൊവിഷീല്‍ഡ്, കൊവാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യൂറോപ്യന്‍ യാത്രകള്‍ക്കായി അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ യൂറോപ്യന്‍ യൂണിയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നും അവിടെ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത നിരീക്ഷണം നടപ്പാക്കാനുമാണ് കേന്ദ്രം തീരുമാനിച്ചത്. കൊവിഡീല്‍ഡിനെ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യൂറോപ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.