ഇസ്ലാമാബാദ് : ചൈനയുമായുള്ള പാകിസ്ഥാന്റെ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിൽ താൻ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെ കുറിച്ച് വാചാലനായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കഴിഞ്ഞ ദിവസം ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്കിന് (സിജിടിഎൻ) നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്റെ നിർണായക വെളിപ്പെടുത്തലുണ്ടായത്. ചൈനയുമായി പാകിസ്ഥാൻ അടുക്കുന്നത് അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങൾക്ക് ഇഷ്ടമല്ലെന്നാണ് ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടത്.
ചൈന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഏതു അവസ്ഥയിലും കൈവിടാത്ത സുഹൃത്താണ്, അതിനാൽ അമേരിക്കയിൽ നിന്നും മറ്റ് പാശ്ചാത്യ ശക്തികളിൽ നിന്നുമുള്ള ഒരു സമ്മർദ്ദത്തിനും താൻ വഴങ്ങില്ലെന്നും പാക് പ്രധാനമന്ത്രി സൂചിപ്പിച്ചു. അമേരിക്കയും ചൈനയുമായുള്ള വൈരാഗ്യത്തിന് പാകിസ്ഥാനെ പോലെയുള്ള രാജ്യങ്ങളെ വശീകരിക്കാനാണ് പാശ്ചാത്യ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു രാജ്യത്തിന്റെയും സ്വാധീനത്തിന് വഴങ്ങാനാവില്ല, എല്ലാവരുമായും നല്ല ബന്ധം പുലർത്തണമെന്ന നിലപാടാണ് പാകിസ്ഥാനുള്ളത്. അതിനാൽ സമ്മർദ്ദം ചെലുത്തി ചൈനയുമായുള്ള ബന്ധം തരംതാഴ്ത്താനാവില്ല.
അമേരിക്ക ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച് പ്രാദേശിക സഖ്യം രൂപീകരിക്കുന്നുവെന്നും, ക്വാഡിനെ പരാമർശിച്ച് ഖാൻ തുറന്നടിച്ചു. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ഭാവിയിൽ വ്യാപാരത്തിലൂടെയാവും ചൈന പാക് ബന്ധം വളരുകയെന്ന് പാക് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) ഇതിൽ നിർണായക പങ്ക് വഹിക്കും. പാക്കിസ്ഥാന്റെ ബലൂചിസ്ഥാനിലെ ഗ്വാഡാർ തുറമുഖത്തെ ചൈനയുടെ സിൻജിയാംഗ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
അഭിമുഖത്തിൽ ചൈനയെ വാനോളം പുകഴ്ത്തിയാണ് ഇമ്രാന്റെ സംഭാഷണം. ഇന്ത്യയുമായി കലഹിക്കുമ്പോഴെല്ലാം ചൈന ഞങ്ങളുടെ കൂടെ നിൽക്കുന്നുവെന്നും, അതിൽ നിന്നും ചൈന എല്ലായ്‌പ്പോഴും പാകിസ്ഥാനുമായി നിലകൊള്ളുന്നുവെന്ന് മനസിലാക്കുന്നെന്നും ഇമ്രാൻ അഭിപ്രായപ്പെടുന്നു.
"നല്ല സമയങ്ങളിൽ, എല്ലാവരും കൂടെ നിൽക്കുന്നു, എന്നാൽ നിങ്ങളുടെ ദുഷ്‌കരമായ സമയങ്ങളിൽ, മോശം സമയങ്ങളിൽ, നിങ്ങളുടെ കൂടെ നിന്ന ആളുകളെ നിങ്ങൾ ഓർക്കുന്നു." ഇമ്രാൻ പറയുന്നു
അതുകൊണ്ടാണ് പാകിസ്ഥാനിൽ ആളുകൾക്ക് എല്ലായ്‌പ്പോഴും ചൈനയിലെ ആളുകളോട് ഒരു പ്രത്യേക താൽപ്പര്യം ഉള്ളതെന്ന് ഇമ്രാൻ പറഞ്ഞു. കടക്കെണിയിലും, പട്ടിണിയിലും ഉഴലുന്ന പാകിസ്ഥാൻ ഇപ്പോൾ ഏക അത്താണി ചൈനയാണ്. അതിനാൽ ചൈനയെ പുകഴ്ത്തുന്നതിൽ ഒരു മടിയും പാക് പ്രധാനമന്ത്രിയ്ക്കില്ല. ട്രംപ് ഭരണകാലത്താണ് പാകിസ്ഥാന്റെ ചൈന പ്രേമത്തിനെതിരെ അമേരിക്ക കടുത്ത തീരുമാനങ്ങളെടുത്തത്. ഗൾഫ് രാഷ്ട്രങ്ങളുമായും പാകിസ്ഥാന്റെ ബന്ധം അടുത്തിടെ വഷളായിരുന്നു.