കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നും ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കവേ ഇ ഡി ഹൈക്കോടതിയിൽ വാദിച്ചു.
പരാതി നൽകാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന ആരോപണമുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്ന് പറഞ്ഞ ഇ ഡി, കമ്മിഷൻ രൂപീകരിച്ചുള്ള വിജ്ഞാപനം അന്വേഷണം തടസപ്പെടുത്താനാണെന്നും വാദിച്ചു. കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേരള സർക്കാരിന് ഒന്നും ചെയ്യാനുള്ള അധികാരമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആണ്. കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്‌ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല. ജുഡിഷ്യൽ കമ്മീഷൻ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടു.
ജുഡീഷ്യൽ കമ്മിഷന് എതിരായ ഇ ഡി ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. ഇ ഡി, കേന്ദ്ര സർക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സർക്കാരിന് എതിരെ ഹർജി നൽകാൻ കഴിയുമോ എന്നും സർക്കാർ കോടതിയിൽ പറഞ്ഞു. മുഖ്യമന്ത്രിയെ ഹർജിയിൽ കക്ഷിയാക്കിയ നടപടി തെറ്റാണെന്ന് പറഞ്ഞ സർക്കാർ ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടു.