rajeev

തിരുവനന്തപുരം: 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ സർക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റെ‌ക്‌സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് വ്യവസായമന്ത്രി പി രാജീവ്. രാഷ്ട്രീയമായ പ്രശ്‌നങ്ങളിൽ രാഷ്ട്രീയമായി തന്നെ മറുപടി നൽകും എന്നാൽ സംരഭകൻ എന്ന നിലയിൽ പറഞ്ഞ പ്രശ്‌നങ്ങൾ ആ രീതിയിൽ പരിശോധിക്കും. ഇത്തരം വിഷയങ്ങളിൽ മാദ്ധ്യമങ്ങളെ സമീപിക്കേണ്ടത് അവസാന ഘട്ടത്തിലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നുവെന്ന കിറ്റെക്‌സ് മാനേജിംഗ് ഡയറക്‌ടറുടെ പ്രസ്‌താവന സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറാനുള്ള തീരുമാനം പുനപരിശോധിക്കില്ലെന്ന നിലപാടിലാണ് കിറ്റെക്‌സ്. സര്‍ക്കാരുമായി ധാരണാ പത്രമല്ല ഒപ്പിട്ടതെന്ന വാദവും കിറ്റെക്‌സ് തളളി. ഇതിനിടെയാണ് നിലപാട് കടുപ്പിച്ച് വ്യവസായ മന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.

പ്രശ്‌ന പരിഹാരത്തിന് ആത്മാര്‍ത്ഥമായ ഇടപെടലാണ് വേണ്ടതെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്‍റി സ്വീകരിച്ച നിലപാടിന്‍റെ പ്രതികാരമായാണ് പരിശോധനകളെന്നും സാബു ജേക്കബ് പറയുന്നു.