ന്യൂഡൽഹി: മെഡിക്കൽ പി ജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി സുപ്രീംകോടതി തളളി. ഇന്‍റേണൽ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിൽ മൂല്യനിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. പതിനേഴ് മെഡിക്കൽ പി ജി വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
പരീക്ഷ റദ്ദാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികളും ഉണ്ടെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അദ്ധ്യക്ഷയായ കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പി ജി വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രികളിൽ സേവനം അനുഷ്‌ഠിക്കുകയാണെന്നും പരീക്ഷക്കുള്ള തയ്യാറെടുപ്പിന് പലര്‍ക്കും സാധിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാൽ സുപ്രീം കോടതി ഈ വാദം മുഖവിലക്കെടുക്കാൻ തയ്യാറായില്ല.