ബംഗളൂരു: കേരളത്തിൽ നിന്ന് വരുന്നവർക്ക് കർശന നിയന്ത്രണവുമായി കർണാടക സർക്കാർ. സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടകം അറിയിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
കേരള- കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും . സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാർത്ഥികൾ , വ്യാപാരികൾ എന്നിവർ രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തണം.
ആരോഗ്യ പ്രവർത്തകർക്കും രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്കും , മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്