marijuana

തിരുവനന്തപുരം: ഗ്രാമങ്ങളിലെ കവലകളിൽ വ്യാപകമായ് കഞ്ചാവ് കച്ചവടം നടന്നിട്ടും ഉറവിടം കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് ഉദ്യോഗസ്ഥർ. വില്പന നടത്തുന്നത് യുവാക്കളായതിനാൽ പൊലീസിന്റെയും മറ്റും കണ്ണുവെട്ടിക്കാൻ ഇവർ വിരുതന്മാരാണെന്നാണ് നാട്ടുകാർ പറയുന്നത്.

തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളായ വെള്ളറട, പനച്ചമൂട്, ചെറിയകൊല്ല, കന്നുമാംമൂട് എന്നിവിടങ്ങളിൽ കച്ചവടക്കാരുടെ എണ്ണവും കൂടുതലാണ്. ഈ അടുത്തിടെയായി ഗ്രാമങ്ങളിൽ നിന്നും പൊലീസും എക്സൈസും കിലോ കണക്കിന് കഞ്ചാവ് പിടികൂടി. എന്നാൽ ഇത് ഇവിടെ കച്ചവടത്തിന് എത്തിച്ചുകൊടുക്കുന്ന വൻ സംഘങ്ങളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് വീണ്ടും കച്ചവടം വർദ്ധിക്കാൻ ഇടയാക്കും. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ എറെയും യുവാക്കളും വിദ്യാർത്ഥികളുമായതിനാൽ ചെറു പൊതികളാക്കിയും ആവശ്യക്കാക്ക് എത്തിച്ചുകൊടുക്കും.

അതിർത്തിയോട് ചേർന്നു കിടക്കുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കിലോകണക്കിന് കഞ്ചാവ് ഇതിനിടയിൽ പിടികൂടി. ലോക്ക് ഡൗൺ സമയത്ത് വ്യാപകമായി എത്തിച്ച കഞ്ചാവ് വിവിധ സ്ഥലങ്ങളിൽ ശേഖരിച്ച ശേഷം ഇപ്പോഴാണ് മാർക്കറ്റുകളിൽ എത്തിക്കുന്നത്. അതിർത്തിയിൽ കാര്യമായ പരിശോധന ഇല്ലാത്തതാണ് ലഹരിക്കടത്തിന് സഹായിക്കുന്നതെന്നും പരാതിയുണ്ട്.

പരിശോധന ശക്തമാക്കണം

പൊലീസും എക്സൈസും കാര്യമായ പട്രോളിംഗും വാഹന പരിശോധനയും അതിർത്തിയിലെ റോഡുകളിൽ കാര്യക്ഷമമാക്കിയാൽ ഒരു പരിധിവരെ ലഹരിവസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. കച്ചവടം വ്യാപകമായതോടെ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണവും ഗ്രാമങ്ങളിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.

വ്യാപാരം കൂടുതൽ

അതിർത്തി പ്രദേശങ്ങളായ വെള്ളറട, പനച്ചമൂട്, ചെറിയകൊല്ല, കന്നുമാംമൂട്

ആന്റി നാർകോട്ടിക് സെൽ പിടികൂടിയത്.

ആനപ്പാറ പൂവൻകുഴി കോളനിയിൽ ഒരുവീട്ടിൽ നിന്നും 55 കിലോ


വാഴിച്ചലിൽ ഒരു വീട്ടിൽ നിന്നും എട്ടരക്കിലോ

കിളിയൂരിൽ നിന്നും മൂന്നരക്കിലോ

മണത്തോട്ടത്തുനിന്നും ഒന്നേകാൽക്കിലോ കഞ്ചാവും ലഹരി ഗുളികയും

'അതിർത്തിയിലെ പ്രധാനറോഡുകളിൽ വാഹന പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കൊണ്ടുവരുന്ന വാഹനങ്ങൾ കണ്ടെത്താൻ കഴിയുന്നില്ല. ഇടറോഡുകൾ ധാരാളം ഉള്ളതുകൊണ്ട് ഒരു ഭാഗത്ത് പരിശോധന നടക്കുമ്പോൾ മറു റോഡിലൂടെ കടത്തു സംഘം കഞ്ചാവ് എത്തിക്കുന്നു. നാട്ടുകാരിൽ നിന്നും കാര്യമായ വിവരങ്ങൾ ലഭിക്കുന്നില്ല. വിവരം നൽകാൻ പൊതുജനം തയ്യാറായാൽ കഞ്ചാവ് കണ്ടെത്താൻ കഴിയും'. എക്സൈസ് അമരവിള റേഞ്ച് ഇൻസ്പെക്ടർ നിധിൻ.