കൊവിഡ് കാലത്ത് അസുഖം വരാതിരിക്കാൻ നിരവധി വിദ്യകളാണ് 'വാട്സാപ്പ് ഡോക്ടർമാർ' പടച്ചുവിടുന്നത്. ഇതിൽ ഒന്നാണ് ആവി പിടിത്തം. വെട്ടിതിളയ്ക്കുന്ന വെള്ളത്തിൽ ആവി പിടിച്ചാൽ കൊവിഡ് ജീവനും കൊണ്ട് ഓടും എന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. എന്നാൽ ഇത്തരത്തിൽ ആവി പിടിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് എഴുതുകയാണ് ഡോക്ടർ സുൽഫി നൂഹു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'ആവി ' ആവിയായി പോകട്ടെ?
'ഓം ഹ്രീം ക്കുട്ടിച്ചാത്തൻ'.
ആവിയെല്ലാം വെറും ആവിയായി പോകട്ടെ.
മനസ്സ് തുറന്നു പ്രാർത്ഥിച്ചതാ.
ആരും അങ്ങനെ പ്രാർത്ഥിച്ചു പോകും.
സത്യം.
ഓ പി യിൽ ഇന്നലെയും കൂടി കണ്ടു, മൂക്കിന്റെ ഉള്ളുവരെ പൊള്ളിച്ചെത്തിയ യുവതിയെ.
ആവി പിടിച്ച് തകർത്തതാ,കോവിഡ് വരാതിരിക്കാൻ!
കാണുന്ന കാഴ്ചകൾ അങ്ങനെയാണ്. ദിവസവും അഞ്ചും ആറും നേരം ആവിപിടിക്കൽ .
അതും വെട്ടി തിളക്കുന്ന വെള്ളത്തിൽ പൊട്ടും പൊടിയുമൊക്കിയിട്ട് ഒരു
'സമീകൃത ആവി'
ഇങ്ങനെ ആവി പിടിച്ചാൽ കോവിഡ് വരില്ലത്രേ!
അഞ്ചും ആറും നേരം ഈ വെട്ടി തിളക്കുന്ന ആവി മൂക്കിനുള്ളിലേക്ക് വലിച്ചു കേറ്റിയാൽ മൂക്കിനുള്ളിലെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത രോമകൂപങ്ങൾ കരിഞ്ഞുപോകും .
അങ്ങനെ കരിയുന്നത് കോവിഡ് വരാനുള്ള സാധ്യത കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ.
ഈ മൈക്രോസ്‌കോപിക് രോമകൂപങ്ങൾ മൂക്കിനകത്ത് ഉള്ള ശ്രവങ്ങളെ ,വായുവിനെ ചലിപ്പിക്കാൻ സഹായിക്കുന്നതാണ്.
ആ രോഗപ്രതിരോധശേഷിയും കൂടെ കുറച്ചാൽ കോവിഡ് മാത്രമല്ല മറ്റ് അസുഖങ്ങളും വരുവാനുള്ള സാധ്യത കൂടുകയേയുള്ളൂ.
ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ മരുന്നുകൾ ഉപയോഗിച്ചൊ അല്ലാതെയോ ഒരു നേരം ആവി പിടിക്കാം.
ആവി പിടിച്ച് മൂക്കിനുള്ള് കരിച്ചാൽ രോഗാണു പറന്ന് ശ്വാസകോശത്തിൽ കയറി പോകും.
അതുകൊണ്ട് ആവി വെറും ആവിയായി പോകട്ടെ.
'ഓം ഹ്രീം കുട്ടിച്ചാത്തൻ.'
ഡോ .സുൽഫി നൂഹു