job

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബർദ്വാനിൽ ഇരട്ട സഹോദരന്മാർക്ക് കാമ്പസ് സെലക്ഷനിലൂടെ ഉയർന്ന പാക്കേജിൽ ജോലി.ആന്ധ്രപ്രദേശ് എസ്.ആർ.എം സർവകലാശാലയിലെ ബി ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ സപ്തർഷി മജൂംദാറിനും രാജർഷി മജൂംദാറിനുമാണ് 50 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ജോലി ലഭിച്ചത്. ചെറുപ്പം മുതൽ എല്ലാകാര്യത്തിലും സഹോദരന്മാർ ഒരുമിച്ചാണ്. ഇപ്പോഴിതാ, ഒരുമിച്ച് ജോലി ചെയ്യാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ്.

ഗൂഗിൾ ജപ്പാനുമായി ചേർന്ന് പ്രവർത്തിക്കുന്ന പി.വി.പി കമ്പനിയാണ് ഇരുവർക്കും ജോലി വാഗ്ദാനം ചെയ്തത്. ആന്ധ്രാപ്രദേശിൽ ബിരുദം പൂർത്തിയാക്കിയ വിദ്യർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാക്കേജാണ് ഇത്.

പിതാവിന്റെ ജോലി ആവശ്യത്തെ തുടർന്ന് ഞങ്ങൾ വളർന്നത് ഝാർഖണ്ഡിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം അവിടെ പൂർത്തിയാക്കി. തുടർന്ന് എൻജിനിയറിംഗ് പഠനത്തിനായി എസ്.ആർ.എം സർവകലാശാലയിലെത്തുകയായിരുന്നു' -സഹോദരന്മാർ പറഞ്ഞു.

എസ്.ആർ.എമ്മിലെ ആദ്യ ബാച്ച് എൻജിനിയറിംഗ് വിദ്യാർത്ഥികൾ കൂടിയാണ് ഇരുവരും. സാധാരണയായി വിദ്യാർത്ഥികൾക്ക് ഏഴുലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കുന്ന ജോലിയാണ് ലഭിക്കുക. ഇത് സർവകലാശാലയിലെതന്നെ ഉയർന്ന നേട്ടമായാണ് കണക്കാക്കുന്നത്. തുടർന്ന് സർവകലാശാല ഇരുവർക്കും രണ്ടുലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചു.

വലിയൊരു ജോലി ലഭിക്കുമെന്ന് ഞങ്ങൾ ഇരുവരും കരുതിയിരുന്നില്ല. ഞങ്ങളുടെ വളർച്ചയും വിദ്യാഭ്യാസവുമെല്ലാം ഒരുമിച്ചായിരുന്നു. ഇനി ഒരുമിച്ച് ജോലിയും ചെയ്യും' -സപ്തർഷി പറഞ്ഞു.