ed

ന്യൂഡൽഹി: മതപരിവർത്തനത്തിന് പാകിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് പണം ഇന്ത്യയിലേക്ക് ഒഴുകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലും യു പിയിലുമുള്ള വിവിധ സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഡൽഹിയിലും യു പിയിലും മൂന്ന് വീതം സ്ഥലങ്ങളിലാണ് പരിശോധന നടത്തിത്. മുഖ്യ പ്രതികളായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹാംഗിർ ഖാസ്മി എന്നിവരുടെ വീടുകളിലും ഇസ്ലാമിക്ക് ദവാ സെന്ററിന്റെ (ഐ ഡി സി) സ്ഥാപനങ്ങളിലുമാണ് എൻഫോഴ്സ്മെന്റ് പരിശോധന നടന്നത്.

ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകളിൽ നിന്നും കോടിക്കണക്കിനു രൂപ പാകിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഈ സ്ഥാപനങ്ങളിലേക്ക് അയയ്ക്കാറുണ്ടെന്നും അതെല്ലാം മതപരിവർത്തനത്തിനു വേണ്ടിയാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാനിൽ നിന്നും വന്ന പണത്തിൽ ഒരു ഭാഗം പാക് ചാരസംഘടനയായ ഐ എസ് ഐയിൽ നിന്നുമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഉത്ത‌ർപ്രദേശിൽ നടത്തിയ പരിശോധനയിൽ അൽ ഹസൻ എജ്യുക്കേഷൻ ആൻഡ് വെൽഫയർ ഫൗണ്ടേഷൻ, ഗൈഡൻസ് എജ്യുക്കേഷൻ ആൻഡ് വെൽഫയർ സൊസൈറ്റി എന്നിവിടങ്ങളിൽ നിന്ന് ചില സുപ്രധാന രേഖകൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സ്ഥാപനങ്ങൾ എല്ലാം ഉമർ ഗൗതത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.